ദിലീപിനെതിരെ മംമ്ത മോഹന്‍ദാസും

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. നാലു ചുമരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമാണ് ആക്രമണത്തില്‍ വരെ എത്തിച്ചത്. മലയാള സിനിമ മേഖലയ്ക്ക് മുഴുവനായും നാണക്കേടുണ്ടാക്കുന്ന സംഭവമാണ് നടന്നത്. സംഭവം സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും മംമ്ത പറഞ്ഞു.

ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മംമ്ത മോഹന്‍ദാസ്.

അതേസമയം, സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടനും സംവിധായകനുമായ മധുപാലും രംഗത്തെത്തി. സിനിമാക്കാര്‍ ആദ്യം സ്വയം നന്നാകണം. പിന്നീട് നാടു നന്നാക്കാന്‍ ഇറങ്ങിയാല്‍ മതിയെന്ന് മധുപാല്‍ അഭിപ്രായപ്പെട്ടു. സിനിമാ മേഖലയില്‍ സുതാര്യത വേണം. ഇപ്പോള്‍ നടക്കുന്ന പ്രവണതകള്‍ സിനിമയ്ക്ക് ഗുണമല്ല. അമ്മ ഇരയ്‌ക്കൊപ്പം നിന്നുവെന്നാണ് കരുതുന്നതെന്നും മധുപാല്‍ പറഞ്ഞു.

അറസ്റ്റിന് പിന്നാലെ മലയാള സിനിമാ ലോകവും താരസംഘടനകളും ദിലീപിനെ തള്ളി രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടതില്‍ ദിലീപിന്റെ പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് താരത്തിനെതിരായ നിലപാടുകള്‍ ഇവര്‍ സ്വീകരിച്ചത്.

ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ജയറാം. സംഭവത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പറഞ്ഞു. 33 വര്‍ഷം മുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളതെന്നും ജയറാം പറഞ്ഞു.

എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവര്‍ത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് നവ്യാ നായര്‍ പറഞ്ഞു. ഈ അപരാധത്തിന്റെ പാപ ഭാരം മലയാള സിനിമാ ലോകം ഇനി പേറേണ്ട കാര്യവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന നിലപാടാണ് ആസിഫ് അലി സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവള്‍ നേരിട്ട ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും ആസിഫ് പറഞ്ഞു. നീചന്‍ എന്നാണ് ആസിഫ് അലി ദിലീപിനെ വിശേഷിപ്പിച്ചത്. ‘ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടായില്ല.’ആസിഫ് പറയുന്നു.

ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരും കുറ്റവാളിയാകില്ലെന്നും സിനിമയില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News