നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപിന്റെ കൈവശമുണ്ടെന്ന് പൊലീസ്; പുറത്തിറങ്ങിയാല്‍ ദിലീപ് നടിയെ അപമാനിക്കാന്‍ ശ്രമിക്കും

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ നടന്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെയാണ് വീഡിയോ അടങ്ങിയ മൊബൈല്‍ ദിലീപിന് കൈമാറിയത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

നടിയെ ആക്രമിക്കുന്നതിന് ദിലീപ്, വാഗ്ദാനം ചെയ്ത പണം സുനിക്ക് നല്‍കിയില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ ദിലീപിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ചേക്കും. ഇത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന ദിലീപ് ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയെന്നാണ് സൂചന. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെ തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ക്ക് നാളെ വൈകുന്നേരത്തിനു മുന്‍പ് ദിലീപില്‍ നിന്നും മറുപടി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സംവിധായകന്‍ നാദിര്‍ഷയെയും ദിലീപിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം, ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന് പൊലീസ് കരുതുന്ന അപ്പുണ്ണി കസ്റ്റഡിയിലായെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here