ഇതാണോ മോദി പറഞ്ഞ ഇന്‍ക്രെഡിബിള്‍ ഇന്ത്യ; ആശുപത്രികളില്‍ ഇനി ജോതിഷികളും കൈനോട്ടക്കാരും ചികിത്സക്ക് ; ബിജെപി സര്‍ക്കാര്‍ നടപടികള്‍ വിവാദമാകുന്നു

ഭോപാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപികളില്‍ രോഗനിര്‍ണയം നടത്താനും ചികിത്സ നിര്‍ദേശിക്കാനും ഇനി ജ്യോതിഷികളും കൈനോട്ടക്കാരും. സെപ്തംബര്‍ മുതല്‍ ഇവരുടെ സേവനംകൂടി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുമതി നല്‍കി.

കൈനോട്ടക്കാര്‍, ജ്യോതിഷികള്‍, വാസ്തുവിദഗ്ധര്‍ എന്നിവരെ ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ മഹാരാശി പതഞ്ജലി സാന്‍സ്‌ക്രിറ്റ് സന്‍സ്ഥാന്‍ (എംപിഎസ്എസ്) എന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ആഴ്ചകള്‍ക്കുമുമ്പ് ആരംഭിച്ചിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ജോലി ചെയ്യുന്നതുപോലെയാകും ആസ്‌ട്രോ ഒപി പ്രവര്‍ത്തിക്കുകയെന്ന് എംപിഎസ്എസ് ഡയറക്ടര്‍ പി ആര്‍ തിവാരി പറഞ്ഞു.

ആഴ്ചയില്‍ മൂന്നോ നാലോ മണിക്കൂറായിരിക്കും ഒപി. ഹസ്തരേഖാ വിദഗ്ധര്‍, വേദാചാര്യന്മാര്‍, വാസ്തു വിദഗ്ധര്‍ എന്നിവരുടെ സേവനവുമുണ്ടാകും. ജാതകമില്ലാതെ വരുന്നവരുടെ രോഗം നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും പ്രശ്‌ന കുണ്ഡലി വിദ്യ ഉപയോഗിക്കുമെന്നും തിവാരി വിശദീകരിക്കുന്നു. ആസ്‌ട്രോ ഒപിയില്‍ രജിസ്‌ട്രേഷന്‍ ഫീ അഞ്ചുരൂപയായിരിക്കും. രോഗിയുടെ ഗ്രഹനിലയെക്കുറിച്ചും ഹസ്തരേഖകളെക്കുറിച്ചും പഠിക്കുന്ന ജ്യോതിഷി അതനുസരിച്ചാണ് എന്തുതരം ചികിത്സ കൊടുക്കണമെന്ന് നിര്‍ദേശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here