റോള്‍സ് റോയിസിന്റെ ഫ്‌ളൈയിംഗ് ലേഡിയെ ആരും മോഷ്ടിക്കില്ല; എന്തുകൊണ്ട്; കാണാം വീഡിയോ

റോള്‍സ് റോയ്‌സിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്നത് ബോണറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ്( ഫ്‌ലൈയിംഗ് ലേഡി). 1920 കള്‍ മുതല്‍ ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ മുഖമുദ്രയാണ് ഫ്‌ളൈയിംഗ് ലേഡി (പറക്കുന്ന സ്ത്രീ).

സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഫ്‌ളൈയിംഗ് ലേഡിയെ റോള്‍സ് റോയ്‌സ് നല്‍കുന്നത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിനെക്കാളുപരി, 24 കാരറ്റ് സ്വര്‍ണത്തിലും സ്ഫടികത്തിലും തീര്‍ത്ത ഫ്‌ളൈയിംഗ് ലേഡികളെയാണ് ഭൂരിപക്ഷം ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത്. ഏകദേശം ആറ് ലക്ഷം രൂപയ്ക്ക് മേലെയാണ് ഉപഭോക്താക്കള്‍ ഇതിനായി ചെലവിടുന്നതും.

മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔടി, പോര്‍ഷെ ഉള്‍പ്പെടുന്ന ആഡംബര കാറുകളില്‍ നിന്നും ലോഗോകള്‍ മോഷ്ടിക്കപ്പെടുന്നു എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും റോള്‍സ് റോയ്‌സിന്റെ സ്പിരിറ്റ് ഓഫ് എക്സ്റ്റസി മോഷണം പോയതായി അറിവുണ്ടോ? ഇല്ല. കാരണം, ഇതിന് വേണ്ട മുന്‍കരുതലുകള്‍ റോള്‍സ് റോയ്‌സ് സ്വീകരിച്ചിട്ടുണ്ട്.

ഇന്ന് വരുന്ന എല്ലാ റോള്‍സ് റോയ്‌സ് കാറുകളിലും സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തിലാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി നിലകൊള്ളുന്നത്. നേരിയ സമ്മര്‍ദ്ദം ഏത് ദിശയില്‍ നിന്നുണ്ടായാലും, 3 ഇഞ്ച് നീളമുള്ള സ്പിരിറ്റ് ഓഫ് എക്സ്റ്റസി റേഡിയറ്റര്‍ ഷെല്ലിനുള്ളിലേക്ക് ഞൊടിയിടയില്‍ കടക്കും.

അതിനാല്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസി മോഷ്ടിക്കുക എന്നത് ഒരല്‍പം ശ്രമകരമാകുന്നു. 2003 ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ ഫാന്റത്തിലാണ് സ്പ്രിംഗ് ലോഡഡ് മെക്കാനിസത്തില്‍ ഒരുങ്ങിയ സ്പിരിറ്റ് ഓഫ് എക്സ്റ്റസി ആദ്യമായി ഇടംപിടിച്ചത്. ക്യാബിനുള്ളില്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ മുഖേനയും ഡ്രൈവര്‍ക്ക് സ്പിരിറ്റ് ഓഫ് എകസ്റ്റസിയെ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here