ബോളിവുഡില്‍ വാക്ക്‌പോര് തുടരുന്നു; സെയ്ഫിന് മറുപടിയുമായി കങ്കണ

സ്വജനപക്ഷപാതത്തെ കുറിച്ച് കരണ്‍ ജോഹറും കങ്കണ റണാവത്തും തമ്മില്‍ തുടങ്ങിയ വാക്‌പോര് തുടരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് സെയ്ഫ് കങ്കണയ്ക്ക് തുറന്ന കത്തെഴുതിയത്. താന്‍ ഒരു നേരമ്പോക്ക് മാത്രമാണ് ഉദ്ദേശിച്ചതെന്നും വേദനിച്ചുവെങ്കില്‍ കങ്കണയോട് മാപ്പ് പറയുന്നുവെന്ന് സെയഫ് കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി സെയ്ഫ് എഴുതിയ കത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ‘താരങ്ങളുടെ മക്കളെ എന്നും ആളുകള്‍ക്ക് പ്രിയമാണ്. കാരണം അവരുടെ ഗുണങ്ങള്‍ ചിലപ്പോള്‍ കുട്ടികളിലും ഉണ്ടെന്ന് പ്രതീക്ഷിക്കുന്നുണ്ടാകാം. ഉദാഹരണമായി പന്തയ കുതിരകളുടെ കാര്യം തന്നെ എടുക്കാം. ജയിക്കുന്ന പന്തയ കുതിരകളെ നല്ല ഇണകളുമായി ചേര്‍ത്ത് മികച്ച കുതിര കുഞ്ഞുങ്ങളെ ഉണ്ടാക്കാറുണ്ട്. ഈ കുഞ്ഞുങ്ങളാകും ചിലപ്പോള്‍ നാളത്തെ ചാമ്പ്യന്‍മാര്‍.’

സെയ്ഫിന്റെ കത്തിലെ ഈ പരാമര്‍ശങ്ങള്‍ കങ്കണയെ പിണക്കിയിരുന്നു. കലാകാരന്‍മാരെ പന്തയ കുതിരകളുമായി ഉപമിക്കാന്‍ എങ്ങനെ സാധിക്കുന്നു സെയഫ്? ഒരാള്‍ മികച്ച അഭിനേതാവാകുന്നത് അയാളുടെ മികവും കഠിനാധ്വാനവും ആത്മസമര്‍പ്പണവുമൊക്കെ ചേരുമ്പോഴാണ്. അല്ലാതെ പാരമ്പര്യമായി ലഭിക്കുന്ന ഗുണം കൊണ്ടൊന്നുമല്ല. പാരമ്പര്യ ഗുണം പിന്തുടര്‍ന്ന് അഭിനേതാക്കളുടെ മക്കള്‍ സിനിമയില്‍ എത്തുമെങ്കില്‍ തന്റെ അച്ഛന്റെ തൊഴിലിടം കൃഷിയാണ്, താനിന്ന് ഒരു കൃഷിക്കാരിയായേനെയെന്ന് കങ്കണ പ്രതികരിച്ചു.

‘പക്ഷാപാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സിനിമക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ല എന്റെ ലക്ഷ്യം. സിനിമാ പാരമ്പര്യമില്ലാതെ സിനിമ ലക്ഷ്യമാക്കി നടക്കുന്ന ഒരുപാട് യുവത നമുക്കിടയില്‍ ഉണ്ട്.’ താരസന്തതികള്‍ അല്ലാത്തതുകൊണ്ട് അവര്‍ തഴയപ്പെടരുതെന്നും കങ്കണ തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News