ഒരു പുരുഷന്‍ അവളുടെ മാനം നശിപ്പിച്ചു; മറ്റൊരു പുരുഷന്‍ അവള്‍ക്ക് ദൈവമായി; ഹൃദയസ്പര്‍ശിയായ ഒരു ഓര്‍മ്മക്കുറിപ്പ്

ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലത്തെ ഒരു അനുഭവം പങ്കുവച്ച് ഡോ. ഷിനു ശ്യാമളന്‍. ഒരു ഡോക്ടറുടെ ഡയറി കുറപ്പി എന്ന തലക്കെട്ടിലാണ് ഹൃദയസ്പര്‍ശിയായ ഈ കുറിപ്പ്.


ഷിനു പറയുന്നു:

ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്

2015 ഡിസംബര്‍ 12
പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. രാവിലെ 8 മണിക്ക് റൗണ്ട്‌സ് എടുക്കുമ്പോള്‍ ലേബര്‍ റൂമില്‍ ഓരോരോ ഗര്‍ഭിണികള്‍ കിടക്കുന്നുണ്ട്.
ചിലര്‍ക്ക് മാസം തികഞ്ഞു, മറ്റുചിലര്‍ ബ്ലീഡിംഗ് ഒക്കെയായി എത്തിയവര്‍.

പെട്ടെന്ന് ഒരു കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും.
ശെൃ കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു. 9 മാസം ആയിരിക്കുന്നു. ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി. സര്‍ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാന്‍ പറഞ്ഞു.
പേര്: രാധ (എന്ന് വിളിക്കാം). 18 വയസ്സ്.

പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗര്‍ഭമാണ്.ഒരു നിമിഷം ഞാന്‍ ഒന്ന് പതറി.അപ്പോ ആദ്യത്തെ ഡെലിവറി?? രണ്ട് വര്‍ഷം മുന്‍പായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി.16 വയസ്സില്‍!!വല്ലാത്ത ഒരു മരവിപ്പ് തോന്നി. മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവളുടെ വയറു വീര്‍ത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല. തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്. ആ അമ്മ തകര്‍ന്നു പോയി. അവള്‍ 6 മാസം ഗര്‍ഭിണിയാണ്. ചോദിച്ചപ്പോള്‍ അവള്‍പൊട്ടി കരഞ്ഞു. സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി. ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.

പക്ഷേ അവള്‍ക്കുവേണ്ടി ഭൂമിയില്‍ ഒരു ദൈവമുണ്ടായിരുന്നു. കല്ലില്‍ കൊത്തിയ ശില്‍പമല്ല. ജീവനുള്ള ഒരു ഹൃദയം അവള്‍ക്ക് വേണ്ടി തുടിച്ചു. സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ. ഒരു ലോറി ഡ്രൈവറായിരുന്നു. അവളുടെ കഥ അറിഞ്ഞ് അവന്‍ സ്വമേധയാ അവളെ കെട്ടി. ആരോ ചെയ്ത തെറ്റ് പക്ഷേ അവന്‍ അവളെ നിറഞ്ഞ വയറുമായി തന്നെ താളികെട്ടി.

2 വര്‍ഷം കഴിഞ്ഞ് അവള്‍ ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു. ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്‌നേഹിക്കുന്നു. റൗണ്ട്‌സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീര്‍ന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി. എന്റെ കണ്ണുകള്‍ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

”രാധയുടെ കൂടെ വന്നവര്‍ വരൂ’ എന്ന് സിസ്റ്റര്‍ വിളിച്ചതും ദ്ദേ നില്‍ക്കുന്നു സുരേഷ്. അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു കത്തുന്നൂ.

ഇന്നവര്‍ എവിടെയാണെന്ന് അറിയില്ല. എങ്കിലും ദൈവം അവര്‍ക്ക് നല്ലത് മാത്രം വരുതട്ടെ.
ഒരു പുരുഷന്‍ അവളുടെ മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരു പുരുഷന്‍ അവള്‍ക്ക് ദൈവമായി.
ഇതല്ലേ ഭൂമിയില്‍ നമ്മള്‍ തൊഴുതേണ്ട ദൈവങ്ങള്‍??

Dr Shinu Syamalan
(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്. പക്ഷേ പീഡനത്തിനിരയായി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി. അവരെ ഒരു നിമിഷം ഓര്‍ക്കാം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here