ദിലീപ് ജയിലിലായതോടെ കോളടിച്ചത് ജയറാമിന്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ ജനപ്രിയ നായകനെ വെച്ച് സിനിമ എടുക്കാന്‍ തീരുമാനിച്ചവര്‍ മാറ്റി ചിന്തിച്ചു തുടങ്ങിയതായാണ് മലയാള സിനിമാ ലോകത്തെ അണിയറ സംസാരം. ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ സിനിമാ ഭാവി പൂര്‍ണമായും ഇരുളിലേക്കാണെന്ന ചിന്തയില്‍ തന്നെയാണ് മലയാളം ഇന്‍ഡസ്ട്രി. നിരവധി പ്രോജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴാണ് ദിലീപ് അഴിക്കുള്ളിലായത്. ഈ മാസം 21ന് റിലീസ് പ്രഖ്യാപിച്ചിരുന്ന രാമലീല ഇനി എന്ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക് പാടത്തിന് പോലും ധാരണയില്ല. കമ്മാരസംഭവം എന്ന ചിത്രം ഷൂട്ടിംഗ് പകുതിയായി നില്‍ക്കുന്നു. പ്രൊഫസര്‍ ഡിങ്കന്റെയും അവസ്ഥ ഇത് തന്നെ

ഈ സാഹചര്യത്തിലാണ് ദിലീപിനെ നായകനാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രങ്ങള്‍ മറ്റ് താരങ്ങളെ വെച്ച് ചെയ്യാന്‍ നിര്‍മ്മാതാക്കളും, സംവിധായകരും തീരുമാനിച്ചത്. അതു കൊണ്ട് തന്നെ ദിലീപിനെ നായകനാക്കി തീരുമാനിച്ചിരുന്ന കഥകളുമായി പലരും ജയറാമിനെ സമീപിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ചിലരൊക്കെ ജയസൂര്യയെയും സമീപിച്ചിട്ടുണ്ട്.

സമീപകാലത്ത് വലിയ വിജയങ്ങളില്ലാതെ നില്‍ക്കുന്ന ജയറാമിന് തന്നെയാണ് ദിലീപിന്റെ ജയില്‍ വാസം അനുഗ്രഹമാകുന്നത്. ജയറാമിന്റെ പിന്‍ബലത്തില്‍ സിനിമയിലേക്കെത്തിയ ദിലീപ് പിന്നീട് മലയാള സിനിമയില്‍ ജയറാമിനുണ്ടായിരുന്ന സ്ഥാനം കയ്യടക്കുന്നതാണ് കണ്ടത്. ജയറാം ചെയ്തിരുന്ന ഫാമിലി, കോമഡി, സെന്റിമെന്റല്‍ വേഷങ്ങളിലൂടെയാണ് ദിലീപ് താരമായത്. ദിലീപ് കയറിപ്പോയതോടെ ജയറാം പിന്തള്ളപ്പെട്ടു പോവുകയും ചെയ്തു,

ദിലീപിന് നഷ്ടപ്പെട്ടുപോയ ജനപിന്തുണ ജയറാമിലൂടെ നേട്ടമാക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ ന്യൂസിലന്‍ഡിലുള്ള ജയറാമിന്റെ ഡേറ്റുകള്‍ തേടി കോളുകള്‍ പോയി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. കുറേ വര്‍ഷങ്ങളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന ജയറാമിന്റെ സമയം തെളിഞ്ഞെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ഒപ്പം തമിഴ് നടന്‍ ആര്യയും അഭിനയിക്കുന്നു. സമുദ്രക്കനിയുടെ ആകാശമിഠായിയിലാണ് ഇപ്പോഴഭിനയിക്കുന്നത്. അത് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

അഭിനയത്തിനൊപ്പം മേളത്തിനും താരം പ്രാധാന്യം നല്‍കുന്നു. ജയറാമിന്റെ കൂടെ മേളത്തിന് 111 പേരുണ്ട്. സിനിമയുടെ തിരക്കില്ലെങ്കില്‍ കേരളത്തില്‍ എവിടെ ഉത്സവത്തിന് വിളിച്ചാലും വരാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. എല്ലാത്തരം മേളങ്ങളും പരിശീലിക്കുന്നുണ്ട്. ചെറുപ്പകാലത്ത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ രഹസ്യമായി പോയാണ് ചെണ്ട കൊട്ടാന്‍ പഠിച്ചത്. സിനിമയ്ക്ക് മുന്‍പേ മേളം മനസില്‍ കയറിയതാണ്. അതിന്റെ കാര്യത്തില്‍ പണം പ്രശ്‌നമേ അല്ലെന്നും താരം വ്യക്തമാക്കി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതിനോടകം മേളത്തില്‍ പങ്കെടുത്തു.

തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സമുദ്രക്കനിയുമായി പരിചയപ്പെടുന്നത്. ധനുഷ്‌കോടിയിലെ ചിത്രീകരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമമ്പോള്‍ ഒരു ദിവസം സമുദ്രക്കനി ഒരു കഥ പറഞ്ഞു. ആ കഥ വല്ലാതെ സ്വാധീനിച്ചു. അതാണ് ആകാശമിഠായി. കഥ പറഞ്ഞെങ്കിലും അത് സിനിമയാക്കാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടെ സമുദ്രക്കനി തമിഴില്‍ അപ്പാ എന്ന പേരില്‍ ഈ കഥ സിനിമയാക്കി. രണ്ട് കോടി മുടക്കി ചെയ്ത ചിത്രം അവിടെ നല്ല ചര്‍ച്ചയായിരുന്നു. മലയാളത്തില്‍ തമിഴില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here