സത്യാനന്തരകാലത്തിന്റെ പടവുകളിൽ ഇന്ത്യയും; ഗോരക്ഷയുടെ പേരിൽ  നടക്കുന്ന കൊലപാതകങ്ങളും നോട്ടുനിരോധനഘോഷവും തെളിവുകൾ – സത്യാനന്തര കാലത്തെ ഇന്ത്യൻ ജീവിതം സുനിൽ പി. ഇളയിടം

പുതിയ വാക്കുകള്‍ പുതിയ കാലത്തിന്റെ അടയാളങ്ങളാണെന്ന് വിശ്രുത മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഫോബ്‌സ്ബാം പറയുന്നുണ്ട്. പുതിയ കാലത്തിന്റെ അടയാളമെന്നതുപോലെ 19-ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഉയര്‍ന്നുവന്ന വാക്കുകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ പ്രഖ്യാതമായ കൃതികളിലൊന്ന് (Age of Revolution) അദ്ദേഹം ആരംഭിക്കുന്നത്.

21-ാംനൂറ്റാണ്ടിന്റെ രണ്ടാംപാദത്തോടെ സാമൂഹ്യവ്യവഹാരങ്ങളുടെ കേന്ദ്രത്തിലേക്ക് കടന്നുകയറിയ വാക്കാണ് സത്യാനന്തരം (post truth). വിശ്വപ്രസിദ്ധമായ ഓക്‌സ്ഫഡ് ഇംഗ്‌ളീഷ് ഡിക്ഷണറി (times) 2016ലെ ഇംഗ്‌ളീഷ് പദമായി തെരഞ്ഞെടുത്തത് സത്യാനന്തരം എന്ന വാക്കാണ്. ഇംഗ്‌ളീഷ് ഭാഷയില്‍ പുതിയതായി പ്രയോഗവ്യാപ്തി കൈവരിക്കുന്ന പദങ്ങളെ OEDയില്‍ യില്‍ ഉള്‍പ്പെടുത്തുന്ന പതിവനുസരിച്ചാണ് 2016ലെ പദമായി സത്യാനന്തരം തെരഞ്ഞെടുത്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൊതുസംവാദങ്ങളില്‍ ആ വാക്കിന്റെ ഉപയോഗം 2000 ശതമാനത്തിലധികം വര്‍ധിച്ചതായി OEDയുടെ വക്താക്കള്‍ വിശദീകരിച്ചിരുന്നു.

ബ്രെക്‌സിറ്റിന്റെയും ഡോണള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ വിജയത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു വലിയ കുതിച്ചുചാട്ടം ആ പദത്തിന്റെ ഉപയോഗത്തിനുണ്ടായത്. അങ്ങനെ, 1992ല്‍ സെര്‍ബിയന്‍ നാടകകൃത്തായ സ്റ്റീവ്‌ടെസിച്ച് ആദ്യമായി ഉപയോഗിച്ച ആ പദം നമ്മുടെ കാലത്തെ സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രത്തിലേക്ക് എത്തിയിരിക്കുന്നു.

വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭത്തെയാണ് ഓക്‌സ്ഫഡ് നിഘണ്ടു സത്യാനന്തരം എന്ന് വിവരിക്കുന്നത്. പൊതുജീവിതത്തിലെ അഭിപ്രായരൂപീകരണത്തില്‍ വസ്തുതകള്‍ക്ക് വികാരങ്ങളേക്കാളും വിശ്വാസങ്ങളേക്കാളും കുറഞ്ഞ സ്വാധീനം മാത്രം ചെലുത്താനാകുന്ന സ്ഥിതിവിശേഷം(Circumstances in which objective facts are less influential in shaping public opinion than appeal to emotion and personal belief) എന്ന് ഓക്‌സ്ഫഡ് നിഘണ്ടു അതിന് അര്‍ഥം നല്‍കുന്നു.

വസ്തുതകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന പഴയ പ്രചാരണതന്ത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ് ഇത്. വളച്ചൊടിച്ച വസ്തുതകളെയും അതിനുമുകളില്‍ പടുത്തുയര്‍ത്തിയ വാദഗതികളെയും ശരിയായ വസ്തുതകള്‍ മുന്‍നിര്‍ത്തി തിരുത്താം. അത്തരം വാദഗതികളെ തുറന്നുകാട്ടാം. സത്യാനന്തരലോകത്ത് സംഭവിക്കുന്നത് ഇത്തരം വളച്ചൊടിക്കലല്ല. അവിടെ വസ്തുതകള്‍ തീര്‍ത്തും അപ്രധാനമാകുന്നു. വൈകാരികതയും മുന്‍വിധികളും പൊതുസംവാദത്തിന്റെയും അഭിപ്രായരൂപീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു.

അലങ്കാരനിര്‍ഭരവും വികാരഭരിതവുമായ ജടിലഭാഷണങ്ങളും പരസ്യത്താലും ശബ്ദഘോഷങ്ങളാലും പണിതെടുക്കുന്ന വൈകാരികക്ഷോഭങ്ങളും വസ്തുതകളെയും സ്ഥിതിവിവരക്കണക്കുകളെയുമെല്ലാം പൂര്‍ണമായി പുറന്തള്ളുന്നു. ലോകത്തെ മറ്റൊരു പ്രാമാണിക നിഘണ്ടുവായ കേംബ്രിഡ്ജ് ഇംഗ്‌ളീഷ് ഡിക്ഷണറി, വസ്തുതകള്‍ക്കുപകരം ജനങ്ങള്‍ തങ്ങളുടെ വികാരത്തിനും വിശ്വാസത്തിനും സ്വീകാര്യത കല്‍പ്പിക്കുന്ന സന്ദര്‍ഭം Situation in which people are more likely to accept or argument based on their emotions and beliefs, rather than one based on facts എന്ന് സത്യാനന്തരം എന്ന വാക്കിനെ വിശദീകരിക്കുന്നതും അതുകൊണ്ടാണ്.

പിന്നിട്ട വര്‍ഷങ്ങളില്‍ ലോകമെമ്പാടും അരങ്ങേറിയ വലതുപക്ഷരാഷ്ട്രീയത്തിന്റെ കുതിച്ചുചാട്ടത്തിന്റെ സന്ദര്‍ഭത്തിലാണ് സത്യാനന്തരം’എന്ന പദവും, അതിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സാമൂഹ്യവിശകലനങ്ങളും ഉയര്‍ന്നുവന്നത്. വാസ്തവത്തില്‍ നവഫാസിസത്തിന്റെ പ്രയോഗരൂപങ്ങളിലൊന്നായി നമുക്കതിനെ മനസ്സിലാക്കാനാകും. വസ്തുതകളെയും യുക്തിബോധത്തെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സംവാദങ്ങളും ആശയരൂപീകരണവും അസാധ്യമാകുന്ന ഒരു കാലം, സംശയരഹിതമായും ഫാസിസം ചുവടുറപ്പിക്കുന്നതിന്റെ അടയാളമാണ്.

സത്യത്തിന്റെ പിന്‍വാങ്ങലിനെയും വസ്തുനിഷ്ഠതയുടെ അസാധ്യതയെയും കുറിച്ച് ഉത്തരാധുനികര്‍ നല്‍കിയ വിശദീകരണങ്ങളെയെല്ലാം വിഴുങ്ങിക്കൊണ്ട്, ഫാസിസ്റ്റുകള്‍ കെട്ടിപ്പടുക്കുന്ന വലിയ വലിയ നുണകള്‍ കേവലസത്യങ്ങളുടെ പദവിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും പൊതുബോധത്തെ മാരകമായ വിധത്തില്‍ അത് വിഴുങ്ങിക്കൊണ്ടിരിക്കുന്നതായും പല സാമൂഹ്യചിന്തകരും കരുതുന്നു.

സത്യാനന്തരകാലത്തിന്റെ പടവുകളിലൂടെ ഇന്ത്യയും കടന്നുപോകുന്ന കാലമാണിത്. ഗോരക്ഷയുടെ പേരില്‍ കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ 29 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതില്‍ 26 പേര്‍ മുസ്‌ളിങ്ങളും ബാക്കിയുള്ളവര്‍ ദളിതരുമാണ്. പശു ദേശീയമൃഗമായി മാറുകയും ദളിതരുടെയും മുസ്‌ളിങ്ങളുടെയും ജീവന്‍ അതിനേക്കാള്‍ എത്രയോ വിലകുറഞ്ഞതായി തീരുകയും ചെയ്തിരിക്കുന്നു. അതേസമയം, പശുവിനെക്കുറിച്ചും ഗോമൂത്രത്തെക്കുറിച്ചും പഞ്ചഗവ്യത്തെക്കുറിച്ചും പഠിക്കാന്‍ പുതിയ പഠനകേന്ദ്രങ്ങള്‍ക്ക് ഭരണകൂടം നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

പ്രാചീന ഇന്ത്യയുടെ ചരിത്രത്തില്‍ ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്നതിന്റെ എത്രയെങ്കിലും തെളിവുകള്‍ ഉള്ളപ്പോഴാണ്, ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഗോമാംസം കഴിക്കുന്നവരായി തുടരുമ്പോള്‍ത്തന്നെയാണ്, പശുവിറച്ചിയുടെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ ശരിയല്ലെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയും കൊലകള്‍ നിര്‍ബാധം അരങ്ങേറുകയും ചെയ്യുന്നു!

വ്യാജത്താല്‍ പൂരിതമാക്കപ്പെടുന്ന ഇന്ത്യന്‍ ജീവിതത്തിന്റെ മറ്റൊരടയാളമായിരുന്നു ഏറെ ഘോഷിക്കപ്പെട്ട നോട്ടുനിരോധനം. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നടപ്പാക്കിയ ആ നടപടികൊണ്ട് എത്ര കള്ളപ്പണം കണ്ടെത്താനായി എന്ന് ഇന്ത്യയിലാര്‍ക്കും അറിയില്ല. നോട്ടുനിരോധനത്തെതുടര്‍ന്ന് എത്ര പണം മടങ്ങിയെത്തി എന്ന് ഇപ്പോഴും നിശ്ചയമില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയോട് കഴിഞ്ഞ ദിവസം പറഞ്ഞത്! ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യം നോട്ടുകള്‍ മാറിവാങ്ങാന്‍ ബാങ്കിനുമുന്നില്‍ ക്യൂനിന്ന് നൂറോളംപേര്‍ മരണമടഞ്ഞതാണ്. അന്തമില്ലാത്ത യാതനകളിലൂടെ സാധാരണ മനുഷ്യര്‍ കടന്നുപോയതാണ്. എങ്കിലും പൊതുസംവാദങ്ങളില്‍ ആ മരണങ്ങള്‍ക്ക് ഇടമൊന്നും ലഭിച്ചില്ല. രാജ്യപുരോഗതിയുടെ പാതയിലെ വിലകുറഞ്ഞ മരണങ്ങളായി അവ തമസ്‌കരിക്കപ്പെട്ടു.

മുന്‍വിധികളുടെയും വൈകാരികഭ്രാന്തിന്റെയും ഈ സത്യാനന്തരലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം വിലപിടിച്ച ആശയമായി തീര്‍ന്നിട്ടുള്ളത് ദേശീയതയും രാജ്യസ്‌നേഹവുമാണ്. എല്ലാ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെയും മറച്ചുപിടിക്കാന്‍പോന്ന മൂടുപടമായി അത് മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോഴും രാജ്യം പുരോഗമിക്കുകയാണെന്ന് കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു!

രാജ്യപുരോഗതിയില്‍ അഭിമാനംകൊള്ളാന്‍ നാം പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു! നൊബേല്‍ സമ്മാനജേതാവായ അമര്‍ത്യ സെന്നിനുപോലും ഇന്ത്യന്‍ പൊതുജീവിതത്തെ വലയം ചെയ്യുന്ന ഹിംസാത്മകതയെയും മതവര്‍ഗീയതയെയുംകുറിച്ച് സംസാരിക്കാന്‍ കഴിയാതാകുന്നു! ‘ഗുജറാത്ത്’ എന്നും ‘ഹിന്ദുത്വ ഇന്ത്യ’എന്നുമുള്ള പദങ്ങള്‍ നിഷിദ്ധങ്ങളായിത്തീരുന്നു! ദാരിദ്യ്രത്തെയോ കര്‍ഷക ആത്മഹത്യകളെയോ മതവര്‍ഗീയതയെയോകുറിച്ച് പറയുന്നത്, ഇതിനകംതന്നെ രാജ്യദ്രോഹത്തിന്റെ പട്ടികയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധി കൌശലബുദ്ധിയായ ബനിയയാണെന്ന പ്രസ്താവനപോലും എത്രയോ സ്വാഭാവികമായാണ് നമുക്കിടയിലൂടെ കടന്നുപോയത്! പത്രങ്ങള്‍ ഭരണകൂടസ്തുതികളാല്‍ നിറയുന്നു. ദേശീയ മാധ്യമങ്ങളില്‍ വിയോജിപ്പിന്റെ വിദൂരശബ്ദങ്ങള്‍പോലും കേള്‍ക്കാനില്ലാതായി തുടങ്ങിയിരിക്കുന്നു.
സത്യാനന്തരലോകം എന്നത് ഇന്ത്യയിലും ഒരു വെറും വാക്കല്ലാതായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News