താജ് മഹലൊക്കെ എന്ത്; ഭാര്യമാര്‍ പണിത സ്മാരകങ്ങള്‍ കാണൂ

നിത്യ പ്രണയത്തിന്റെ പ്രതീകമായി താജ്മഹലും ഷാജഹാന്റെ പ്രണയവുമെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ ഇത് അറിയാതെ പോകരുത്. ഇന്ത്യയിലെ സ്മാരകങ്ങളിലെ പെണ്‍ കയ്യൊപ്പുകള്‍. സ്‌നേഹസ്മാരകങ്ങളായ 9 അത്ഭുത നിര്‍മ്മാണങ്ങള്‍.

1 ഇത്തിമാദ് ഉദ് ദൗള

താജ്മഹല്‍ നിര്‍മ്മിക്കാനുള്ള ആശയം പോലും ഇത്തിമാദ് ഉദ് ദൗളയില്‍ നിന്നായിരുന്നു. ഇന്ത്യയിലാദ്യമായി ഉയര്‍ന്ന വെണ്ണക്കല്‍ സൗധമാണ് ഇത്തിമാദ് ഉദ് ദൗള. മുഗള്‍ രാജാവായിരുന്ന ജഹാംഗീറിന്റെ ഭാര്യ പിതാവായ മിര്‍സ ഘിയാസ് ബെഗിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ശവകുടീരമാണ് ഇത്തിമാദ് ഉദ് ദൗള.

ജഹാംഗീറിന്റെ രാജധാനിയിലെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ഘിയാസ് ബെഗിന് ലഭിച്ച വിശേഷണമായിരുന്നു ഇത്തിമാദ് ഉദ് ദൗള അഥവാ ‘ദേശത്തിന്റെ നെടുംതൂണ്‍’ . ജഹാംഗീറിന്റെ ഭാര്യയായിമാറിയ നൂര്‍ജഹാനാണ് പിതാവിനായി യമുനാ നദിക്കരയില്‍ മാര്‍ബിള്‍ ഉപയോഗിച്ച് ഇത്തിമാദ് ഉദ് ദൗള പണിതത്. ആഗ്രയിലെ ആഭരണപ്പെട്ടിയെന്നും ബേബി താജ്മഹല്‍ എന്നും ഇത്തിമാദ് ഉദ് ദൗള അറിയപ്പെടുന്നു.

2 വിരൂപാക്ഷ ക്ഷേത്രം, പട്ടടക്കല്‍, കര്‍ണ്ണാടക

പല്ലവ രാജാക്കന്‍മാരെ തോല്‍പിച്ച ഭര്‍ത്താവ് വിക്രമാദിത്യ രണ്ടാമനു വേണ്ടി റാണിയായ ലോകമഹാദേവി പണിതതാണ് പട്ടടക്കലിലെ പ്രശസ്തമായ വിരൂപാക്ഷ ക്ഷേത്രം. എ.ഡി. 740 ല്‍ പണിതീര്‍ത്ത ക്ഷേത്രം ലോകേശ്വര എന്നും ലോകപാലേശ്വര എന്നും അറിയപ്പെടുന്നു. കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രത്തില്‍ ആകര്‍ഷകവും അപൂര്‍വ്വവുമായ നിരവധി കൊത്തുപണികള്‍ ഉണ്ട്. എല്ലോറ ഗുഹകളിലെ കൈലാസ ക്ഷേത്രം വിരൂപാക്ഷ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
3 ഹുമയൂണിന്റെ ശവകൂടിരം

ദില്ലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഹുമയൂണിന്റെ ശവകുടീരം. യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളില്‍ ഒന്നായ ഇതിന്റെ നിര്‍മ്മിതിയില്‍ പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ നിന്നും കടംകൊണ്ട രൂപകല്പനയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വലിയ പൂന്തോട്ടത്തിനുള്ളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബേദത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത് പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ കല്ലറക്കു പുറമേ സമീപത്തുള്ള അനുബന്ധ കെട്ടിടങ്ങളിലായി കല്ലറകളും നമസ്‌കാരപ്പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ ഇതിനെ മുഗളരുടെ കിടപ്പാടം എന്നും വിശേഷിപ്പിക്കാറുണ്ട്.


4 റാണി കി വാവ്
.
ഗുജറാത്തിലെ സോലങ്കി രാജവംശ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മരണയ്ക്കായി ഭാര്യ ഉദയമതി റാണി പണികഴിപ്പിച്ചതാണ് റാണി കി വാവ് എന്നാണ് കരുതുന്നത്. 1063 ലാണ് പടവുകളില്‍ വിസ്മയം തീര്‍ത്ത ഈ പടവു കിണര്‍ നിര്‍മ്മിക്കുന്നത്. പഠാനില്‍ സരസ്വതി നദിക്കു സമീപം സ്ഥിതി ചെയ്യുന്ന റാണി കി വാവിന് 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമുണ്ട്. യുനസ്‌കോയുടെ ലോകപൈതൃ കേന്ദ്രം കൂടിയാണിത്.
5 ഖായിര്‍ അല്‍ മനാസില്‍ ഡെല്‍ഹി

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ വളര്‍ത്തമ്മയായിരുന്ന മഹം അങ്ക 1561 ല്‍ പണികഴിപ്പിച്ചതാണ് ഖായിര്‍ അല്‍ മനാസില്‍. അക്ബറിന്റെ സഭയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന മഹം അങ്ക അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് രാജ്യഭരണവും നടത്തിയിരുന്നു. മുസ്ലീം ദേവാലയമായിരുന്ന ഖായിര്‍ അല്‍ മനസില്‍ കുറച്ചുകാലം ഒരു മദ്രസയായും ഉപയോഗിച്ചിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
6 മിര്‍ജാന്‍ കോട്ട

ഉത്തരകര്‍ണ്ണാടക ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മിര്‍ജാന്‍ കോട്ട നിര്‍മ്മാണത്തിലെ ശ്രേഷ്ഠത കൊണ്ട് പണ്ടുകാലം മുതലേ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കേലാടി രാജ്ഞിയായിരുന്ന ചെന്നമ്മ എന്ന ചെന്നഭൈരദേവിയാണ് ഈ കോട്ട പണിതതെന്നാണ് വിശ്വാസം. പത്ത് ഏക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുന്ന മിര്‍ജാന്‍ ഫോര്‍ട്ടില്‍ മതിലുകളും തുരങ്കങ്ങളും ഉള്‍മതിലുകളുമൊക്കെ കാണാന്‍ സാധിക്കും. ഒന്‍പതോളം കിണറുകളും കനാലുകളും ഇവിടെയുണ്ട്. മിര്‍ജാന്‍ പണ്ട് പേരുകേട്ട ഒരു കുരുമുളക് കയറ്റുമതി കേന്ദ്രം കൂടിയായിരുന്നു.
7 ലാല്‍ ദര്‍വ്വാസ മസ്ജിദ് , ജുനാപൂര്‍

സയ്യിദ് അലി ദാവൂദ് കുത്തബുദ്ദീന്‍ എന്നയാള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന ജുനാപൂരിലെ ലാല്‍ ദര്‍വ്വാസ മസ്ജിദ് 1447 ലാണ് നിര്‍മ്മിച്ചത്. ജുനാപൂരിലെ സുല്‍ത്താനായിരുന്ന മഹമ്മൂദ് ഷര്‍കിയുടെ ഭാര്യ രാജി ബീബിയാണ് ഇത് നിര്‍മ്മിച്ചത്.


8 മോഹിനീശ്വര ശിവാലയ ക്ഷേത്രം

ദുല്‍മാര്‍ഗിലെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന മോഹിനീശ്വര ശിവാലയ ക്ഷേത്രം നിര്‍മ്മിച്ച റാണിയുടെ പേരിലാണ് അറിയപ്പെടുന്നത്. കശ്മീര്‍ രാജാവായിരുന്ന രാജാ ഹരിസിങിന്റെ ഭാര്യ മഹാറാണി മോഹിനി ഭായി സിസോഡിയയാണ് 1915 ല്‍ ഈ ക്ഷേത്രം പണിതത്. ഗുല്‍മാര്‍ഗ് പട്ടണത്തില്‍ എവിടെ നിന്നാലും കാണുന്ന ഈ ക്ഷേത്രം അതിമനോഹരമായ സ്ഥലത്താണ് പണികഴിപ്പിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള മേല്‍ക്കൂരയ്ക്കു പിറകില്‍ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മലനിരകളാണ് ഇവിടുത്തെ ആകര്‍ഷണം.

9 മുംബൈയിലെ മാഹിം കോസ് വേ

പ്രമുഖ പാഴ്‌സി വ്യവസായിയായിരുന്ന ജംഷഡ്ജി ജിജീബോയിയുടെ പത്‌നി അവാബായ് ആണ് 1.67 ലക്ഷം രൂപ നിര്‍മ്മാണ ചെലവ് വരുന്ന മാഹിം കോസ് വേ 1843 ല്‍ നിര്‍മ്മിച്ചത്. മുംബൈയുടെ തെക്ക് വടക്ക് പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സുപ്രധാന പാതയാണ് ഇത്. ഒരു ബോട്ട് മുങ്ങി 20 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് അവാബായിയെ പാത നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News