കൊച്ചി: ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ഇക്കാര്യം ഒരു സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ജയിലിൽ കഴിയുന്ന നിസാമിന്റെ മനോനില തെറ്റിയതായും മതിയായ ചികിത്സ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി നിസാമിന്റെ ബന്ധുക്കളിലൊരാൾ കോടതിയെ സമീപിച്ചിരുന്നു . കീഴ്ക്കോടതി വിധിക്കെതിരെ നിസാം നൽകിയ അപ്പീലിലാണ് ഉപഹർജിയുമായി ബന്ധു കോടതിയെ സമീപിച്ചത്.
ജയിൽ സന്ദർശിച്ച തനിക്ക് നിസാമിന്റെ പെരുമാറ്റത്തിൽ അസ്വഭാവിക തോന്നിയെന്നും മനോനില തകരാറിലായ രീതിയിലായിരുന്നു ഇടപെടലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ തിരിച്ചറിഞ്ഞില്ല, അക്രമാസക്തനായാണ് കാണപ്പെട്ടത്, എന്നി വാദങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തിര സഹായവും നിരന്തര ചികിത്സയും ആവശ്യമാണെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹർജിക്കാരന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. നിസാം രോഗം നടിക്കുകയാണെന്നായിരുന്നു പ്രോസിക്യഷന്റെ വാദം.
നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു വരുകയാണ് നിസാം. മാനസികാരോഗ്യ നില പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡിന് മുമ്പാകെ നിസാമിനെ ഹാജരാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here