തിരുവനന്തപുരം: ഗുരുവായൂരില്‍ താലിക്കെട്ടിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പെണ്‍കുട്ടിയെ തേപ്പുകാരിയായി ചിത്രീകരിച്ചാണ് ഭൂരിഭാഗം പ്രതികരണങ്ങളും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയുകയാണ് പെണ്‍കുട്ടിയുടെ അടുത്തസുഹൃത്തുക്കളും ബന്ധുക്കളും.
വിവാഹത്തിന് മുന്‍പ് തന്നെ പെണ്‍കുട്ടി തന്റെ പ്രണയബന്ധം വീട്ടുകാരെ അറിയിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്ത് നിശ്ചയിച്ച് വിവാഹവുമായി മുന്നോട്ടു പോകുകയായിരുന്നു. വീട്ടുകാരും എതിര്‍ത്തതോടെ ബന്ധത്തെക്കുറിച്ച് വരനോടും പെണ്‍കുട്ടി തുറന്നുപറഞ്ഞു. എന്നാല്‍ പഴയകാര്യം മറന്നേക്കെന്നായിരുന്നു വരന്റെ മറുപടിയെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ കാമുകനൊപ്പം പോകാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്.
ഗുരുവായൂരില്‍ വച്ച് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു വിവാഹം. താലികെട്ടിന് ശേഷം കാമുകനൊത്ത് പെണ്‍കുട്ടി ഇറങ്ങി പോകുകയായിരുന്നു. വരന്റെ ചെവിയില്‍ കാര്യം പറഞ്ഞ ശേഷമാണ് പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിയത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ അടിപിടി വരെ കാര്യങ്ങള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ പരിഹാസിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരിഹാസങ്ങള്‍. ‘തേപ്പുകാരി’ പെണ്‍കുട്ടി പോയതിന്റെ സന്തോഷത്തില്‍ വരന്‍ ആഘോഷം നടത്തുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന് എന്ന തലക്കെട്ടിലാണ് ഈ ചിത്രങ്ങള്‍ പ്രചരിച്ചത്.
ഇത്തരം പ്രചരണങ്ങള്‍ അതിരുവിട്ടപ്പോഴാണ് സംഭവത്തില്‍ ഇങ്ങനെയൊരു വശവും ഉണ്ടെന്ന് വ്യക്തമാക്കി പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയത്.
ഇന്നും ചില കുടുംബങ്ങളില്‍ പെണ്‍കുട്ടിക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശമില്ലെന്നും അത്തരമൊരു സാഹചര്യത്തിന്റെ ഉദാഹരണം മാത്രമാണ് ഈ പെണ്‍കുട്ടിയെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വരന്റെ കുടുംബത്തിന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here