വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ. പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു. അക്രമികളെ തള്ളിപ്പറയാതെ ട്രംപ്.ഷാർലറ്റ്സ്വിൽ നഗരത്തിലാണ് കലാപം. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ജനറൽ റോബർട്ട് ലീയുടെ പ്രതിമ മാറ്റുന്നതിനെച്ചൊല്ലിയാണ് അക്രമം തുടങ്ങിയത്. അടിമത്തം നിലനിർത്തണമെന്നാവശ്യപ്പെട്ട തെക്കൻ സംസ്ഥാനങ്ങളെ ആഭ്യന്തരയുദ്ധത്തിൽ നയിച്ച വംശവെറിയനാണ് ലീ. ഷാർലറ്റ്സ്വിൽ സിറ്റി കൗൺസിലാണ് പ്രതിമ നീക്കാൻ തീരുമാനിച്ചത്.
പ്രതിമ നിൽക്കുന്ന ലീ പാർക്കിന്റെ പേര് മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിനെതിരേ വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടി വാദിക്കുന്ന നവ നാസി, കു ക്ലക്സ് ക്ലാൻ തുടങ്ങിയ തീവ്ര ദേശീയവാദികൾ തുടങ്ങിയ സമരം അക്രമത്തിലെത്തുകയാണുണ്ടായത്.
തീവ്രദേശീയവാദികളെ എതിർക്കുന്നവരുടെ മാർച്ചിലേക്കാണ് അക്രമി കാർ ഓടിച്ചുകയറ്റിയത്. ഒരു സ്ത്രീ കൊല്ലപ്പെട്ടതിനു പുറമേ 19 പേർക്കു പരുക്കും ഏറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇതേ തുടർന്ന് ഇരുവിഭാഗവും ഏറ്റുമുട്ടുകയുമുണ്ടായി. മേഖലയിൽ ആകാശ നിരീക്ഷണത്തിനു നിയോഗിക്കപ്പെട്ട പോലീസ് ഹെലികോപ്റ്റർ തകർന്ന് പൈലറ്റും ഒരു പോലീസുകാരനും മരിച്ചു.
സംഘർഷത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് കലാപത്തിനു പിന്നാലേ പ്രതികരിച്ചത്. ഇത് പരക്കേ വിമർശനത്തിനിടയാക്കിയിട്ടുമുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here