കോഴിക്കോട് ആളുമാറി പത്ര ഏജന്റിനെ മര്‍ദ്ദിച്ച കേസ്; പിടിയിലായവരില്‍ ആര്‍ എസ് എസ് ജില്ലാ സഹകര്യവാഹകും

കോഴിക്കോട്കൊയിലാണ്ടിയില്‍ ആളുമാറി പത്ര ഏജന്റിനെ മര്‍ദ്ദിച്ച കേസില്‍ ആര്‍ എസ് എസ് നേതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍. ജില്ലാ സഹകര്യവാഹക് ശ്രീലേഷ്, പ്രവര്‍ത്തകരായ അമല്‍, സുധീഷ് എന്നിവരെ കൊയിലാണ്ടി സി ഐ ആണ് കസ്റ്റഡിയില്‍ എടുത്തത്.
കൊയിലാണ്ടി ചേലിയയില്‍ മെയ് മാസം 15ന് നടന്ന സംഭവത്തിലാണ് ആര്‍ എസ് എസ് നേതാവടക്കം മൂന്ന് പേര്‍ പിടിയിലായത്. മാതൃഭൂമി പത്ര ഏജന്റായ ഹരിദാസനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതികളാണിവര്‍. ആര്‍ എസ് എസ് ജില്ലാ സഹകര്യവാഹക് ചേമഞ്ചേരി മുണ്ടന്‍കണ്ടി ശ്രീലേഷും സംഘവുമാണ് ബൈക്കിലെത്തി, ഹരിദാസനെ ക്രൂരമായി തല്ലിച്ചതച്ചത്.

സി പി ഐ (എം) പ്രാദേശിക നേതാവും ദേശാഭിമാനി ഏജന്റുമായ ഭാസ്‌ക്കരനെ ലക്ഷ്യമിട്ടെത്തിയ സംഘം ഹരിദാസനെ ആളുമാറി ആക്രമിക്കുകയായിരുന്നു്. പോലീസ് പിടിയിലായ പന്തലായനി സ്വദേശി അമല്‍, കീഴരിയൂര്‍ സ്വദേശി സുധീഷ് എന്നിവരും സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. മെയ് 15 ന് പുലര്‍ച്ചെ നാലരയോടെയാണ് പത്രമെടുത്ത് വരികയായിരുന്ന ഹരിദാസനെ ആര്‍ എസ് എസ് സംഘം ്ആക്രമിക്കുന്നത്.

കണ്ടാലറിയാത്ത 3 പേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നു എന്ന് ഇയാള്‍ പോലീസിന് മൊഴിയും നല്‍കി. ഇരുമ്പ് ദണ്ഡ് കൊണ്ടുളള ആക്രമണത്തില്‍ ഹരിദാസന്റെ വലത് കാലിന് 4 പൊട്ടും വലത് കൈയ്ക്ക് സാരമായ പരിക്കും പറ്റി.

2 മാസത്തിലധികം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. കാലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് ഹരിദാസന്‍. കൊയിലാണ്ടി ചേലിയ പ്രദേശത്ത് സി പി ഐ (എം) പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നതിനിടെയാണ് ആളുമാറി ഹരിദാസന് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News