‘മിസ്റ്റര്‍ തോമസ്, കാല് ശരിയായി കേട്ടോ. ഞങ്ങള്‍ ഇനിയും ഇറങ്ങും’; അടിയന്തരാവസ്ഥതകാലത്തെ ഓര്‍മകളില്‍ മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അടിയന്തരാവസ്ഥതകാലത്ത് തന്നെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും കണ്ടിട്ടുണ്ടെന്നും ആ സമയത്ത് നന്നായി തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വാരികയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം പറയുന്നത്. അടിയന്തരാവസ്ഥയില്‍ മര്‍ദിച്ച പൊലീസുകാരെ പിന്നീട് കണ്ടിട്ടുണ്ടോ ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായിയുടെ മറുപടി.

”സഹായം തേടിയെത്തിയിട്ടില്ല. കണ്ടിട്ടുണ്ട്. അന്ന് മര്‍ദനത്തിന് പിന്നിലുണ്ടായിരുന്ന പില്‍ക്കാലത്തെ ഡിജിപി ജോസഫ് തോമസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കണ്ടു. ഉടുക്കുന്ന വസ്ത്രം രാവിലെ പത്തുമണി കഴിഞ്ഞാല്‍ അലക്കി ഉണങ്ങാനിടുന്നതായിരുന്നു എന്റെ രീതി. അങ്ങനെയൊരു ദിവസം തുണിയുളള ബക്കറ്റുമായി നടന്നുവരുമ്പോഴാണ് കണ്ടത്. പ്ലാസ്റ്ററിട്ട കാലൊക്കെ അപ്പോഴേക്കും ശരിയായിരുന്നു. ഞാന്‍ വിളിച്ചു, ‘മിസ്റ്റര്‍ തോമസ്, കാല് ശരിയായി കേട്ടോ’, എന്നുപറഞ്ഞ് ഞാനെന്റെ കാല് ഉയര്‍ത്തിക്കാണിച്ചു.”

”ഇതൊക്കെ ഞങ്ങളുടെ ജീവിതത്തില്‍ പറഞ്ഞിട്ടുളളതാണ്’. ഞങ്ങള്‍ ഇനിയും ഇറങ്ങുമെന്നൊക്കെ അയാളോട് ഞാന്‍ പറഞ്ഞു. ‘മിസ്റ്റര്‍ വിജയന്‍, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചില്ല’, എന്നൊക്കെ അദ്ദേഹം മറുപടിയായി പറഞ്ഞപ്പോള്‍ കൂടുതല്‍ വിശദീകരണമൊന്നും വേണ്ടെന്ന് ഞാനും തിരിച്ചടിച്ചു. കൂടെയുളളവരൊക്കെ ഞാനെങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് ആശങ്കയിലായിരുന്നു. പക്ഷേ ഇത്രയും പറഞ്ഞത് വളരെ നന്നായിയെന്ന് എല്ലാവരും പറഞ്ഞു. പിന്നീട് ജോസഫ് തോമസിനെ കാണേണ്ടി വന്നിട്ടില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here