വിഴിഞ്ഞം കരാര്‍ കേരളത്തെ തൂക്കി വില്‍ക്കുന്ന കരാര്‍ ആണെന്ന് ഹൈക്കോടതി; എന്തിനാണ് ഇങ്ങനെയൊരു കരാര്‍?

കൊച്ചി: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് ഹൈക്കോടതി. കരാര്‍ സംബന്ധിച്ച സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എന്തിനാണ് ഇങ്ങനെയൊരു കരാര്‍ എന്നും കേരളത്തെ തൂക്കി വില്‍ക്കുന്ന കരാര്‍ ആണിതെന്നും കോടതി വിമര്‍ശിച്ചു.

വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമം എന്ന് ആരോപിച്ച് കൊല്ലം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ മൂലം അദാനി ഗ്രൂപ്പിന് വന്‍ നേട്ടമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തുറമുഖ വകുപ്പുമാണ് ഇതിന് ഉത്തരവാദിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി.

സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിക്കാനാകും എന്നാണ് സര്‍ക്കാര്‍ അറിയിക്കേണ്ടത്. കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന കരാറാണിതെന്ന് കോടതി പരാമര്‍ശിച്ചു. കരാറിലൂടെ കേരളത്തെ തൂക്കി വില്‍ക്കാന്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചു. എന്തിനാണ് ഇങ്ങനെയൊരു കരാര്‍. കരാറിന്റെ വാണിജ്യപരമായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. കരാര്‍ ഒപ്പുവച്ച അന്നുമുതല്‍ സര്‍ക്കാരിന് നഷ്ടം അല്ലേ എന്നും കോടതി ആരാഞ്ഞു.

ഈ മാസം 25ന് ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here