തൃശൂര്‍: ആയിരക്കണക്കിന് പേരെ കബളിപ്പിച്ച് കോടികള്‍ സ്വരൂപിച്ച ഫിനോമിനല്‍ നിക്ഷേപ തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ചാലക്കുടി പൊലീസ് സ്‌റ്റേഷനു കീഴില്‍ മാത്രം ഇതുവരെ അയ്യായിരത്തിലധികം പരാതികളാണ് സ്ഥാപനത്തെ കുറിച്ച് ലഭിച്ചത്.
അഞ്ച് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പതിനായിരത്തിലധികം പേര്‍ കേരളത്തില്‍ മാത്രം തട്ടിപ്പിനിരയായി എന്നാണ് സൂചന.
മോഹന വാഗ്ദാനങ്ങള്‍ക്കൊപ്പം തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ നല്‍കിയും നിക്ഷേപകരില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത ഫിനോമിനല്‍ തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതു സംബന്ധിച്ച ഉത്തരവ് ചാലക്കുടി പോലീസിന് ലഭ്യമായി. കേസിന്റെ ഫയലുകള്‍ ഉടന്‍ അന്വേഷണം സംഘത്തിന് കൈമാറും.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം വണ്ടിച്ചെക്കുകള്‍ നല്‍കി കബളിപ്പിക്കുകയും ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പിനെതിരെ പരാതികള്‍ വന്നത്.
നിലവില്‍ ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ മാത്രം അയ്യായിരത്തിലധികം പരാതികള്‍ ലഭിച്ചു. ഇവയിലെല്ലാമായി അഞ്ച് കേസുകള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കമ്പനിയുടെ ഡയറക്ടര്‍മാരായ ഷംസീര്‍, തോമസ് എന്നിവര്‍ പിടിയിലായിരുന്നു. ഒളിവില്‍ പോയ സ്ഥാപന മേധാവി റാഫേലിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ മുംബൈ അസ്ഥാനമായാണ് ഫിനോമിനല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. തുടര്‍ന്ന് ഫിനോമിനല്‍ ലൈഫ് സ്‌റ്റൈല്‍, ഫിനോമിനല്‍ ഇന്‍ഡസ്ട്രീസ്, ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍, എസ്.എന്‍.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങി ഏഴ് പേരുകളില്‍ കമ്പനി രൂപീകരിച്ച് നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു. ത
മിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലേക്കും കേരളത്തില്‍ നിര്‍മാണ മേഖലയിലേക്കുമാണി നിക്ഷേപങ്ങള്‍ എന്ന് കാട്ടിയാണ് പണം പിരിച്ചത്.
ലാഭ വിഹിതം കിട്ടാതായപ്പോള്‍ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തിയതോടെ കമ്പനിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടി മേധാവികള്‍ മുങ്ങി. കേരളത്തില്‍ മാത്രം പതിനായിരത്തിലധികം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here