തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ മാനസിക പീഡനം; പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ ക്ലാസിന് പുറത്ത് നിര്‍ത്തി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മാനസിക പീഡനം. സ്‌പെഷ്യല്‍ ക്ലാസില്‍ എത്തിയില്ലെന്നാരോപിച്ച് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ ക്ലാസിന് പുറത്ത് നിര്‍ത്തിയതായാണ് പരാതി. കുട്ടിയുടെ രക്ഷിതാവ് തിരുവമ്പാടി പൊലീസിലും ചൈല്‍ഡ്‌ലൈനിലും പരാതി നല്‍കി.

രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ ക്ലാസിന് പുറത്ത് നിര്‍ത്തി

തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപികയുടെ മാനസിക പീഡനത്തിനിരയായത്. ബുധനാഴ്ച സ്‌പെഷ്യല്‍ ക്ലാസ് വെച്ചിരുന്നെങ്കിലും കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. വെളളിയാഴ്ച സ്‌കൂളിലെത്തിയ കുട്ടിയെ രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ ക്ലാസിന് പുറത്ത് നിര്‍ത്തിയാണ് അധ്യാപിക ശിക്ഷിച്ചത്.

പ്രാഥമിക കൃത്യത്തിന് പോലും പോകാന്‍ അനുവദിക്കാതെയായിരുന്നു പീഡനം. അവശ നിലയില്‍ വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി ഇപ്പോള്‍ ഓമശ്ശേരിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ തിരുവമ്പാടി പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.

്‌സുഹൃത്ത് ക്ലാസില്ലെന്ന പറഞ്ഞതിനാലാണ് സ്‌കൂളില്‍ എത്താതിരുന്നതെന്ന് കുട്ടി പറയുന്നു. എന്നാല്‍ കുട്ടിയെ പുറത്ത് നിര്‍ത്തിയില്ലെന്നും സ്‌പെഷ്യല്‍ ക്ലാസില്‍ ഹാജരാവാത്തതിനാല്‍ രക്ഷിതാവുമായി എത്താന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here