പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന മലയാളികളെ അധിക്ഷേപിക്കുന്നതാണെന്ന് കോടിയേരി; സാക്ഷരകേരളത്തിന് ഈ നുണയന്‍മാരെ നന്നായി മനസിലാക്കാനറിയാം

തിരുവനന്തപുരം: കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന സംസ്ഥാനത്തെയും ജനങ്ങളെയും അധിക്ഷേപിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍:

ആര്‍ എസ് എസ് സംഘപരിവാരം നിലവിട്ടവരെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുകയാണ്. കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന്റെ ഇന്നത്തെ പ്രസ്താവന ഒരു സംസ്ഥാനത്തെയും അവിടെയുള്ള ജനങ്ങളെയും അധിക്ഷേപിക്കുവാനല്ലാതെ ഇത്തരം പ്രസ്താവനകള്‍ മറ്റൊന്നിനും ഉപകരിക്കില്ല.

ആര്‍ എസ് എസിനെയും അവരുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകര്‍ത്തെറിയുന്ന ബി ജെ പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെയും മനസിലാക്കുകയും അവരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു എന്നതാണോ കേരളീയര്‍ ചെയ്ത കുറ്റം?

ഒരുഭാഗത്ത് കേരളത്തെ നിരന്തരം അപകീര്‍ത്തിപ്പെടുക്കുകയും മറുഭാഗത്ത് സംഘര്‍ഷങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന സംഘിശൈലി പ്രബുദ്ധതയുള്ള കേരളീയര്‍ മനസിലാക്കുന്നുണ്ട്. കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുന്നത് ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകരുള്ള മേഖലകളിലാണ്. ഇവര്‍ കൊന്നുതള്ളുന്നത് സിപിഐ എം പ്രവര്‍ത്തകരെയാണ്.

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ബുദ്ധിയിലുദിച്ചൊരു ജാഥ കേരളത്തില്‍ പര്യടനം നടത്താന്‍ പോവുകയാണല്ലൊ. പയ്യന്നൂരില്‍ നിന്നും ആ ജാഥ തുടങ്ങിയാല്‍ വെറും പ്രഹസനം പോലെ റോഡ്‌ഷോ നടത്തുകയല്ല വേണ്ടത്. സംസ്ഥാനത്ത് കൊലപാതകം നടന്ന എല്ലാ വഴികളിലൂടെയും സഞ്ചരിക്കണം.

അപ്പോള്‍ എല്ലായിടത്തും ആര്‍ എസ് എസിന്റെ കൊലക്കത്തി കാണാനാവും. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയദ്രംഷ്ടകള്‍ കാണാനാവും. അവയൊക്കെയാണ് കേരളത്തില്‍ അശാന്തി വിതയ്ക്കുന്നത്. മാവോയിസ്റ്റുകളെ പോലും തോല്‍പ്പിക്കുന്ന പാതകങ്ങളുടെ ചരിത്രമുള്ള സംഘടനയാണല്ലൊ ആര്‍എസ്എസ്.

അവര്‍ എത്രയൊക്കെ ശ്രമിച്ചിട്ടും കേരളം ഒരു കുരുതിപ്പാടമായി മാറാത്തത് സിപിഐഎംന്റെ ജാഗ്രത കൊണ്ടാണ്. കരുതല്‍മനോഭാവവും ക്ഷമയും കൊണ്ടാണ്. ആ പ്രബുദ്ധരാഷ്ട്രീയ സംസ്‌കാരത്തിന്റെ മുകളില്‍ കരിവാരിത്തേക്കാനാണ് പ്രകാശ് ജാവ്‌ദേക്കറിനെ പോലുള്ള സംഘികള്‍ നിരന്തരം പ്രയത്‌നിക്കുന്നത്. അതിവിടെ വിലപോവില്ല.

സംഘികള്‍, തുറന്നുവെച്ച റോഡിയോ പോലെ നിരന്തരം കള്ളംപറയുകയാണ്. തിരികെയൊന്നും കേള്‍ക്കാന്‍ തയ്യാറല്ല. വസ്തുതകള്‍ മനസിലാക്കാന്‍ തയ്യാറല്ല. അവരുടെ നുണപ്രയോഗം ഗീബല്‍സിനെ വെല്ലും വിധത്തിലുള്ളതാണ്. സാക്ഷരകേരളത്തിന് ഈ നുണയന്‍മാരെ നന്നായി മനസിലാക്കാനറിയാം.

വിജയദശമി ദിനത്തില്‍ വര്‍ഗീയ വിഷം ചീറ്റിയ ആര്‍ എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത് പറഞ്ഞത് കേരളം ജിഹാദികളെ സംരക്ഷിക്കുന്നുവെന്നാണ്. പരസ്പരം ശക്തിപകര്‍ന്ന് വളരാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതകളെ കേരളത്തില്‍ ചെറുക്കുന്നത് സിപിഐ എം ആണ്. ഈ വര്‍ഗീയ ശക്തികളുടെ കോമണ്‍ശത്രവുവാണ് സിപിഐഎം.

ആ യാഥാര്‍ത്ഥ്യം കേരളത്തിലെ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ആര്‍ എസ് എസ് മേധാവിയുടെ കള്ളപ്രചരണം കൊണ്ട് സത്യത്തിന്റെ മുഖത്ത് കറുപ്പ് വീഴ്ത്താന്‍ സാധിക്കില്ല.

വിധ്വംസക പ്രസ്താവനകള്‍ നടത്തി രാഷ്ട്രീയലാഭത്തിനുവേണ്ടി ശ്രമിക്കുന്നത് അഭിമാനത്തോടുകൂടി ജീവിക്കുന്ന ഒരു ജനതയെ അപമാനിച്ചുകൊണ്ടാവരുത്. ആ പ്രാഥമികപാഠം മനസിലാക്കാതെ എന്ത് ജാഥ നടത്തിയിട്ടെന്ത് കാര്യം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News