അന്ന് രാത്രി കങ്കണ മദ്യലഹരിയില്‍ ഹൃത്വിക്കിന്റെ റൂമില്‍; പോര് രൂക്ഷമാക്കി പുതിയ വെളിപ്പെടുത്തല്‍

കങ്കണയുമായുള്ള പോര് രൂക്ഷമാക്കി ഹൃത്വിക്ക് റോഷന്റെ പുതിയ വെളിപ്പെടുത്തല്‍. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹൃത്വിക്ക് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഹൃത്വിക്കിന്റെ വാക്കുകള്‍ ഇങ്ങനെ:

”കങ്കണയും ഞാനും പരസ്പരം കാണുന്നത് 2008ലാണ്. ആദ്യമേ പറയട്ടെ, ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നില്ല. ഞാന്‍ മനസിലാക്കിയ കങ്കണയ്ക്ക് ജോലിയോട് കടുത്ത ആത്മാര്‍ഥതയായിരുന്നു. കൈറ്റ്‌സ്, കൃഷ് എന്നീ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവളുടെ അര്‍പ്പണബോധം കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നിയിട്ടുമുണ്ട്.”

”ഒരിക്കല്‍ ജോര്‍ദനില്‍ വച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഘോഷം. സമയം ഒരുപാട് വൈകിയപ്പോള്‍ ഞാന്‍ റൂമില്‍ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു.”

”തുടര്‍ന്ന് ഞാന്‍ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ മുറിയുടെ വാതിലിന്മേല്‍ ആരോ ശക്തമായി തട്ടി. വാതില്‍ തുറന്നപ്പോള്‍ അത് കങ്കണയായിരുന്നു. മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവള്‍. പാര്‍ട്ടിയില്‍ ഡ്രിങ്ക്‌സ് കഴിക്കുക സ്വഭാവികമാണ്.”

”എന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാന്‍ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. ഒരു വ്യക്തി എന്ന നിലയില്‍ അവളെ വിലയിരുത്താന്‍ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്.”

”ഞങ്ങള്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത് 2013ലാണ്. ആ സമയത്ത് ഞങ്ങള്‍ പരസ്പരം കാണുന്നത് പോലും അപൂര്‍വമായിരുന്നു. ഞാന്‍ അവളോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങള്‍ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്.”

”ഇനി ഇമെയിലുകളെ കുറിച്ച് പറയാം. തുടക്കത്തില്‍ തന്നെ അവളെ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ഞാന്‍ മാക്ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. അതില്‍ നമുക്ക് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ബ്ലോക്ക് ചെയ്യാന്‍ ഒരുപാട് ശ്രമിച്ച് നോക്കി. കങ്കണയുടെ മെയിലുകളെ ഞാന്‍ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. 4000 മെയിലുകളോളം അവള്‍ അയച്ചിട്ടുണ്ട്. അതില്‍ ഒരു അമ്പതെണ്ണം ഞാന്‍ വായിച്ചിട്ടുണ്ടാകും.”

”അവളുടെ അധിക്ഷേപം എന്റെ ലാപ്പ്‌ടോപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്നുള്ളൂ. പക്ഷെ ഇത് പരസ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. ആദ്യം ഞാന്‍ അവഗണിച്ചു. ഒരു നടനെന്ന നിലയില്‍ ഞാന്‍ ധരിച്ചതും പഠിച്ചതും അങ്ങിനെ ചെയ്യാനായിരുന്നു. ഞാന്‍ ഇതെക്കുറിച്ച് എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു.”

”അവരില്‍ ചിലര്‍ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതിന്റെ അനന്തരഫലം വലുതായിരുന്നു. രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകള്‍ ഉപയോഗിച്ചു. പ്രശ്‌നങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങള്‍ വരട്ടെ. നേരിടാന്‍ ഞാന്‍ തയ്യാറാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News