കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വന്‍ തിരിച്ചടി. ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഇതോടെ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരുമെന്ന സ്ഥിതിയാണുള്ളത്.
ബിസിസിഐ അപ്പീല്‍
സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബിസിസിഐ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ നടപടി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന് ബി സി സി ഐ വിലക്കേര്‍പ്പെടുത്തിയത്.
ഒത്തുകളി വിവാദം പട്യാലക്കോടതി തള്ളിക്കളഞ്ഞിരുന്നു. കേസില്‍ ശ്രീശാന്തടക്കമുള്ള പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബി സി സി ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചപ്പോയാണ് ആജീവനാന്തവിലക്ക് നീക്കിയത്.
ഇതാണ് ബിസിസിഐ അപ്പീലിലൂടെ ചോദ്യം ചെയ്തത്. ബിസിസിഐയുടെ സ്വയംഭരണാവകാശമാണെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അച്ചടക്ക നടപടി BCCI യുടെ ആഭ്യന്തര വിഷയമാണെന്നും കോടതിക്ക് ഇടപെടാനാവില്ലന്നു മുള്ള വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ശ്രീശാന്തിനെതിരായ നടപടിയിൽ BCCl നടപടിക്രമം പാലിച്ചിട്ടുണ്ട്.
സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായിട്ടില്ല. ശ്രീശാന്തിന്റെ ഭാഗം കേൾക്കാതെയാണ് അച്ചടക്ക നടപടി എന്ന വാദം കോടതി തള്ളി. അച്ചടക്ക വിഷയത്തിൽ കോടതി ഒരു മേൽ സമിതിയല്ല . തെളിവുകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതിക്ക് കഴിയില്ല.
അതേസമയം കോടതി വിധിയിലെ നിരാശ വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തി. തനിക്ക് മാത്രം പ്രത്യേക നിയമമാണോയെന്ന ചോദ്യമാണ് ശ്രീശാന്ത് ടിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here