അമിത്ഷാ നയിക്കുന്ന ജനരക്ഷായാത്രയുടെ പൊളളത്തരം തുറന്ന് കാണിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം : കേരളത്തെ അപമാനിച്ചു കൊണ്ടുള്ള ബിജെപി ജനരക്ഷായാത്ര കടന്നു പോകുന്ന വഴിയില്‍ കുപ്രചരണങ്ങള്‍ തുറന്നു കാട്ടി എസ്എഫ്‌ഐയുടെ പോസ്റ്റര്‍ പ്രചരണം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിനുള്ളിലാണ് എസ്എഫ്‌ഐ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ‘ആര്‍എസ്എസിനെ നിരോധിക്കുക, ബിജെപിയെ നിരോധിക്കുക’ എന്ന തലക്കെട്ടോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൂരതകളും പിന്നോക്കാവസ്ഥയും തുറന്നു കാട്ടുന്നതാണ് പോസ്റ്ററുകള്‍.

മനുഷ്യ ജീവന് വിലകല്‍പ്പിക്കാതെ പശുക്കള്‍ക്കു വേണ്ടി പദ്ധതികള്‍ ആവഷ്‌കരിക്കുന്ന നയങ്ങളെയും കൃത്യമായി വിമര്‍ശിക്കുന്നുണ്ട്. കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ യോഗി ആദിത്യനാഥിനോട് യുപിയിലെ കലാപങ്ങള്‍ തടയാന്‍ ആദ്യം നടപടിയെടുക്കൂ എന്നും പോസ്റ്ററുകള്‍ പറയുന്നു.

നജീബിന്റെ തിരോധാനം, വര്‍ഗ്ഗീയ കലാപങ്ങള്‍, ഗോ സംരക്ഷകരുടെ അക്രമങ്ങള്‍, തുടങ്ങി രാജ്യത്തിനാകെ അപമാനമായ സമീപകാല സംഭവങ്ങളാണ് പോസ്റ്ററുകളില്‍ വരയും വരികളായും ഇടംപിടിച്ചിരിക്കുന്നത്.

സമാപന യാത്രയില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്നതിനാല്‍ ”അമിത് ജി ക്ക് വായിക്കാന്‍ ഇംഗ്ലീഷില്‍” എന്നും പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എസ്ഫ്‌ഐ യൂണിവേഴ്‌സിറ്റി കോളേജ് കമ്മിറ്റിയാണ് പ്രചരണം സംഘടിപ്പിച്ചിരുന്നത്. ബിജെപിയുടെ യാത്ര കൊച്ചിയില്‍ എത്തിയപ്പോഴും സമാനമായ സംഭവം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here