ജന രക്ഷായാത്രക്ക് ഒടുവിലും മകന്റെ അഴിമതിയെക്കുറിച്ച് അമിത് ഷാക്ക് മൗനം

തിരുവന്തപുരം: ബിജെപിയുടെ ജനരക്ഷയാത്രയുടെ സമാപന സമ്മേളനത്തിലും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മകന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുളള മൗനം തുടര്‍ന്നു.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍ അമിത്ഷാ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ അമിത് ഷാ ഈ വിഷയത്തില്‍ പ്രതികരണം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

മാദ്ധ്യമങ്ങളെ കണ്ടില്ല

തിരുവന്തപുരത്തെത്തിയ അമിത്ഷാ മാധ്യമങ്ങളെ കാണുവാന്‍ കൂട്ടാക്കാതെ മടങ്ങുകയായിരുന്നു.
ജനരക്ഷായാത്രക്ക് കണ്ണൂരില്‍ തുടക്കം കുറിച്ച പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മകനെതിരെയുള്ള അഴിമതി വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് യാത്ര മതിയാക്കി ദില്ലിക്ക് മടങ്ങിയത്.

കേരളത്തിലുടനീളം യാത്ര നയിക്കുമെന്നറിയിച്ചിരുന്ന അമിത് ഷായുടെ മടക്കം ബിജെപി സംസ്ഥാന ഘടകത്തെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പിന്നീട് വിവിധ കോണുകളില്‍ നിന്നും വിമര്‍ശം ഉയര്‍ന്നപ്പോഴാണ്
സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി അമിത് ഷാ എത്തിയത്.

ബിജെപിയുടെ ദേശീയ നേതാക്കളെയും പാര്‍ട്ടിഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അണിനിരത്തിയും പരിപാടി സംഘടിപ്പിച്ചിട്ടും യാത്രക്ക് വേണ്ട വിധത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കാനായില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന് സംസ്ഥാന നേതൃത്വത്തിനോട് ശക്തമായ അതൃപ്തിയുണ്ട്.

കേരളത്തെ ഇളക്കി മറിക്കുമെന്ന് പ്രഖ്യപിച്ച ജനരക്ഷായാത്ര നടക്കുന്ന സമയത്ത് നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നാലാം സ്ഥാനത്തെത്തിയതും ബിജെപിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു.

തിരുവന്തപുരത്ത് നടന്ന സമാപന സമ്മേളനത്തില്‍ സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് അമിത് ഷാ ശ്രമിച്ചത്. എന്നാല്‍ സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസിനെക്കുറിച്ച് പാലിച്ച് മൗനം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News