സ.സി എച്ച്: അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിന് ജീവിതം മാറ്റിവച്ച ജനനേതാവ്

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതുല്യ നേതാവായിരുന്ന സ. സി എച്ച് കണാരന്‍ അന്തരിച്ചിട്ട് 45 വര്‍ഷമാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബര്‍ 20നാണ് അന്തരിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സാമൂഹ്യ പരിഷ്‌കരണ പോരാട്ടം നടത്തിയാണ് പൊതുരംഗത്തേക്ക് വന്നത്.

പിന്നീട് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ ത്യാഗനിര്‍ഭരസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോരാളിയായി വളര്‍ന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശം സംരക്ഷിക്കുന്നതിന് ജീവിതം മാറ്റിവച്ച ജനനേതാവായി.

മികച്ച കായികതാരവും സമര്‍ഥനായ വിദ്യാര്‍ഥിയുമായിരുന്നു. മെട്രിക്കുലേഷന്‍ പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായി. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാനാണ് സന്നദ്ധമായത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രസംഗിച്ച ‘കുറ്റ’ത്തിന് 1932ല്‍ അറസ്റ്റ്‌ചെയ്ത് 13 മാസം ജയിലിലടച്ചു.

പിന്നീട് എലിമെന്ററി സ്‌കൂളില്‍ അധ്യാപകനായി. അന്ന് യുക്തിവാദി പ്രസ്ഥാനത്തിലും ദേശീയപ്രസ്ഥാനത്തിലും സജീവമായി. ജയിലില്‍ വിപ്‌ളവകാരികളുമായി അടുത്ത് ഇടപഴകാനും അവരുടെ രാഷ്ട്രീയത്തെ മനസ്സിലാക്കാനും കഴിഞ്ഞു.

ഈ സാമീപ്യം സി എച്ചിന്റെ പില്‍ക്കാലചിന്തകളെ ഏറെ സ്വാധീനിച്ചു. 1935ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപംകൊണ്ടപ്പോള്‍ അതില്‍ അംഗം. അതോടെ അധ്യാപകജോലി രാജിവച്ച് സിഎസ്പിയുടെ മുഴുവന്‍സമയ പ്വ്രര്‍ത്തകനായി.

ജാതി-മത വികാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന് കരുത്തുപകരാന്‍ ‘കോട്ടയം താലൂക്ക് സ്വതന്ത്രചിന്താസമാജം’ എന്ന സംഘടന രൂപീകരിച്ചു.

ശ്രീനാരായണദര്‍ശനങ്ങള്‍ ഹൃദിസ്ഥമാക്കി, അത് പ്രചരിപ്പിക്കുകയും അതിലൂടെ സാമൂഹികപരിഷ്‌കരണശ്രമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തു. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് ആ സംഘടനയ്ക്കുതന്നെ ഗുരുവിന്റെ പേര് നല്‍കിയതിന് സി എച്ചിനെ പ്രേരിപ്പിച്ചത് ശ്രീനാരായണദര്‍ശനങ്ങളോടുള്ള അടുപ്പമാണ്്.

ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും നടത്തി. തലശേരിയിലെ മുനിസിപ്പല്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ബീഡിത്തൊഴിലാളി പണിമുടക്കുമായി ബന്ധപ്പെട്ട് 1939ല്‍ സി എച്ചിനെ ഒരുവര്‍ഷം തടവിലടച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിലായി സഖാവിന്റെ സജീവ ശ്രദ്ധ.
1942ലെ ബോംബെ പാര്‍ടി പ്‌ളീനത്തില്‍ സി എച്ച് പങ്കെടുത്തു. 1952ലും 1957ലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 1957ലെ ഭൂപരിഷ്‌കരണബില്‍ രൂപപ്പെടുത്തുന്നതില്‍ മുഖ്യശില്‍പ്പിയായി.

പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട ഇടത്- വലത് വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മാഹി വിമോചനപ്രസ്ഥാനത്തെയും ഗോവ വിമോചനസമരത്തെയും സഹായിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു.

തന്റെ രാഷ്ട്രീയജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ കണ്ടിട്ടില്ലെന്നാണ് സി എച്ചിനെക്കുറിച്ച് എ കെ ജി അനുസ്മരിച്ചത്. കാര്‍ഷികമേഖലയില്‍ സി എച്ചും എ കെ ജിയും നേതൃത്വംനല്‍കി നടത്തിയ പ്രക്ഷോഭങ്ങള്‍ നിരവധിയാണ്.

ആലപ്പുഴ സമരപ്രഖ്യാപനത്തെതുടര്‍ന്ന് നടന്ന മിച്ചഭൂമിസമരത്തിന് മികച്ച നേതൃത്വമായിരുന്നു സി എച്ചിന്റേത്. ഇ എം എസിന്റെ വാക്കുകള്‍ അക്കാലത്തെ സി എച്ചിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നുണ്ട്: ‘ഇക്കാലത്ത് നടന്ന ബഹുജനസമരങ്ങളുടെ ഹൈക്കമാന്‍ഡായിരുന്നു പാര്‍ടി. സി എച്ച് അതിന്റെ ചീഫ് ഓഫ് സ്റ്റാഫും.”

സി എച്ചുമായി നേരിട്ട് ബന്ധപ്പെടാനും അടുത്ത് പരിചയപ്പെടാനും വളരെ കുറച്ചുകാലം ഈ ലേഖകനും അവസരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിപ്രവര്‍ത്തകരായ യുവസഖാക്കളുടെ കഴിവ് മനസ്സിലാക്കി ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ സി എച്ച് ഏറെ ശ്രദ്ധിച്ചു.

ഏത് പ്രതിസന്ധിയിലും പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാനുള്ള അസാധാരണ പാടവമായിരുന്നു സി എച്ചിന്. നിയമസഭാതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലുണ്ടായ അസംതൃപ്തി പരിഹരിച്ച് ആവേശംപകര്‍ന്ന് പ്രവര്‍ത്തകരെ രംഗത്തിറക്കിയ അനുഭവങ്ങളുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കാലത്താണ് ഈ ലേഖകന്‍ സി എച്ചിനെ പരിചയപ്പെട്ടത്.

ഗാന്ധിജിയുടെ മുദ്രാവാക്യംപോലും നടപ്പാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി (മദിരാശി)യാണ് പ്രകാശം, എന്ന് പ്രഖ്യാപിച്ച് 1946ല്‍ തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് ജാഥയായി നീങ്ങിയ സംഭവം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ സി എച്ചിന്റെ ഉറച്ച നിലപാട് വെളിപ്പെടുത്തുന്നതായിരുന്നു.

ജാഥാംഗങ്ങളില്‍ പലരും ക്ഷേത്രക്കുളത്തില്‍ കുളിക്കുകയും ചിലര്‍ ശാന്തിക്കാരന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം വാങ്ങുകയും ചെയ്തു. അങ്ങനെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് പ്രായോഗികമായി പ്രവേശനം ലഭിക്കുന്ന പ്രവര്‍ത്തനവും സഖാവ് സംഘടിപ്പിച്ചു.

നവോത്ഥാനപ്രസ്ഥാനത്തിന്റെ ആശയങ്ങളെ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെ അത് വികസിപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സി എച്ചിനെപ്പോലെയുള്ള നേതാക്കള്‍ ചെയ്തത്.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാട് എല്ലാ മനുഷ്യരെയും ജാതിക്കും മതത്തിനും അതീതമായി കാണുക എന്നതായിരുന്നു. അത്തരം കാഴ്ചപ്പാടിന് തടസ്സമായിനില്‍ക്കുന്ന എല്ലാത്തരം ഉച്ചനീചത്വങ്ങളെയും തട്ടിമാറ്റുക എന്നതായിരുന്നു അതിന്റെ പൊതുസ്വഭാവം. ഇത്തരം സാമൂഹ്യമുന്നേറ്റത്തോടൊപ്പം സാമ്പത്തികമായ ആവശ്യങ്ങള്‍കൂടി മുന്നോട്ടുവച്ച് ഇടപെടുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. ആ ഇടപെടലിലൂടെയാണ് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെട്ടത്.

1957ലെ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമത്തിലൂടെ ജന്മിത്തത്തിന്റെ കടയ്ക്കല്‍ കത്തിവച്ച നിയമപരിഷ്‌കാരം ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ഘട്ടത്തിലാകട്ടെ ഇത്തരം നിയമങ്ങളെ തകര്‍ത്തെറിയാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം ഉയര്‍ത്തുകയുംചെയ്തു. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് രൂപപ്പെട്ടുവന്നത് ഇത്തരം നിരന്തര ഇടപെടലിന്റെ ഭാഗമായാണ്.

വര്‍ഗീയശക്തികള്‍ക്കും ജനവിരുദ്ധരാഷ്ട്രീയത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത് ഇടതുപക്ഷമാണ്. പുനരുത്ഥാനശക്തികളെ തടഞ്ഞുനിര്‍ത്തി കേരളത്തെ മുന്നോട്ടുനയിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ എന്ന ജനങ്ങളുടെ ബോധ്യമാണ് 2016ലെ നിയമസഭാതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ഉജ്വലവിജയത്തില്‍ പ്രതിഫലിച്ചത്. അന്ന് മലപ്പുറം വേണ്ടത്ര മാറിയിരുന്നില്ല. എങ്കിലും അന്നു തന്നെ മലപ്പുറത്ത് മുസ്‌ളിംലീഗ് ഉള്‍പ്പെടുന്ന യുഡിഎഫിന്റെ പിടി ചില മേഖലകളില്‍ അയഞ്ഞിരുന്നു.

എങ്കിലും മലപ്പുറം ലീഗിന്റെ കോട്ട എന്ന പ്രതീതി പാടെ ഉടഞ്ഞില്ല. എന്നാല്‍, വേങ്ങര ഉപതെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന മലപ്പുറത്തും ഇടതുപക്ഷത്തിന് അനുകൂലമായി മാറ്റത്തിന്റെ കാറ്റ് ശക്തിയായി വീശിത്തുടങ്ങിയിരിക്കുന്നു എന്നാണ്. യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി പരാജയപ്പെട്ടു.

സീറ്റ് നേടാനായില്ലെങ്കിലും രാഷ്ട്രീയനേട്ടം എല്‍ഡിഎഫിന്. 20000 വോട്ട് കൂടുതല്‍ പോള്‍ ചെയ്തിട്ടും അതിന് ആനുപാതികമായി വോട്ട് വര്‍ധിക്കുന്നതിനു പകരം 7000 വോട്ട് യുഡിഎഫിന് കുറഞ്ഞു. എന്നാല്‍, എല്‍ഡിഎഫിന് 7793 വോട്ട് കൂടി.

ഇപ്രകാരം എല്‍ഡിഎഫിന്റെ വോട്ട് വര്‍ധിക്കുകയും യുഡിഎഫിന്റെ ഭൂരിപക്ഷം ഇടിയുകയും ചെയ്തിരിക്കുന്നത് ഗുണപരമായ മാറ്റമാണ്. 16 മാസം പിന്നിട്ട, പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ജനകീയാംഗീകാരം ലഭിച്ചിരിക്കയാണ്.

മോഡി ഭരണത്തണലില്‍ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ കേരളത്തെയും രാജ്യത്തെയും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും പടുകുഴിയില്‍ ആഴ്ത്താന്‍ അഴിഞ്ഞാടുമ്പോള്‍ അതിനെതിരെ ഉള്ളുറപ്പോടെയും എല്ലുറപ്പോടെയും പോരാടുന്ന എല്‍ഡിഎഫിനോടുള്ള വിശ്വാസ്യതയും കൂറും വേങ്ങര ഫലത്തില്‍ പ്രതിഫലിക്കുന്നു.

ഹിന്ദുത്വരാഷ്ട്രീയത്തിന് വേങ്ങര നല്‍കിയ മറുപടി ദേശീയപ്രാധാന്യമുള്ളതാണ്്. അമിത് ഷാ സജീവമായി നയിച്ച ബിജെപിയുടെ ‘ജനരക്ഷാ യാത്ര’യുടെ വിപത്ത് നാട് തിരിച്ചറിഞ്ഞു. കേന്ദ്രമന്ത്രിമാരെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയുമെല്ലാം ഇവിടെ ഇറക്കി ചന്ദ്രഹാസം ഇളക്കുകയും കേരളവിരുദ്ധ യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. വര്‍ഗീയ ധ്രുവീകരണത്തിന് കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ, 34,000ല്‍പ്പരം ഹിന്ദുവോട്ടര്‍മാരുള്ള വേങ്ങരയില്‍ അയ്യായിരത്തോളം വോട്ടില്‍ ബിജെപി മുന്നണി പരിമിതപ്പെട്ടു. 2016ല്‍ ബിജെപി നേടിയ 7055 വോട്ടുപോലും നിലനിര്‍ത്താനായില്ല.

ഹിന്ദുത്വരാഷ്ട്രീയ ധ്രുവീകരണത്തിനുള്ള കുത്സിതശ്രമങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഒരുഭാഗത്ത് തുടരെത്തുടരെ കൊലപാതകവും അക്രമവും നടത്തുകയും മറുഭാഗത്ത് തങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്ന് മുറവിളി കൂട്ടി ഇടതുപക്ഷത്തിനുനേരെ ആക്രമണോത്സുക രാഷ്ട്രീയനീക്കം നടത്തുകയുംചെയ്യുന്ന സംഘപരിവാറിന്റെ ഇരട്ടമുഖം കൂടുതല്‍ വെളിപ്പെടേണ്ടതുണ്ട്.

അക്രമരാഷ്ട്രീയവും വര്‍ഗീയതയും വിദ്വേഷപ്രചാരണവുംകൊണ്ട് സംഘപരിവാറിന് മലയാളക്കരയില്‍ നേട്ടം ഉണ്ടാക്കാനാകില്ല. സി എച്ചിനെപ്പോലുള്ള ധീര കമ്യൂണിസ്റ്റ് നേതാക്കള്‍ ബലപ്പെടുത്തിയ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ക്ക് കഴിയുന്നില്ല എന്നത് സി എച്ചിന്റെ ഓര്‍മകളെ കൂടുതല്‍ ദീപ്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News