അമേരിക്കയില്‍ കാണാതായ മലയാളി ബാലികയുടെ മൃതദേഹം കണ്ടെത്തി; മാതാപിതാക്കള്‍ നിരീക്ഷണത്തില്‍

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നുവയസുകാരി ബാലികയുടെ മൃതദേഹം കണ്ടെത്തി. മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹമാണ് വീടിന് സമീപത്തെ കലുങ്കില്‍ നിന്ന് ലഭിച്ചത്.

ഷെറിനെ ദത്തെടുത്തത് നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന്

ഒക്ടോബര്‍ ഏഴിനാണ് ഡാലസ് കൗണ്ടി റിച്ചാര്‍ഡ്‌സണ്‍ സിറ്റിയിലെ വീടിനു സമീപത്തുനിന്ന് ഷെറിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് വെസ്ലി മാത്യൂസിനെ ശനിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ ബീഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

പാല് കുടിക്കാന്‍ വിസമ്മതിച്ച മകളെ ശകാരിച്ചതായും അവളെ വീടിനു പുറത്തുള്ള മരത്തിനു കീഴില്‍ നിര്‍ത്തിയതായും വെസ്ലി മാത്യു പൊലീസിനോട് പറഞ്ഞിരുന്നു. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോള്‍ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി.

കുട്ടിയെ കാണാതായ സമയത്ത് ഇവരുടെ വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തു പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി റിച്ചാര്‍ഡ്‌സണ്‍ പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News