സംസ്ഥാനത്ത് വിദേശമദ്യത്തിന് വില വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വില വര്‍ധിപ്പിക്കുന്നു. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനം ഉയര്‍ത്താനാണ് ബിവറേജസ് കോര്‍പറേഷനും ഉല്‍പാദകരും തമ്മില്‍ ധാരണയിലെത്തിയത്.

പുതുക്കിയ വിലവിവരപ്പട്ടിക ഇന്ന് പുറത്തിറങ്ങും. നവംബര്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും.

മദ്യനിര്‍മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് മദ്യവില കൂട്ടാന്‍ കാരണം. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനമാണ് കമ്പനികള്‍ക്കുള്ള വിലവര്‍ധന.

ഇതോടൊപ്പം നികുതിയും ചേര്‍ത്താണ് പുതുക്കിയ വില നിശ്ചയിക്കുക. ഇതനുസരിച്ച് ഏറെ ഉപഭോക്താക്കളുള്ള ഹണിബീ, മാക്ഡവല്‍ ബ്രാന്‍ഡികളുടെ 750 മില്ലീലിറ്ററിന് 510 രൂപയില്‍ നിന്ന് 545 രൂപയായി വര്‍ധിച്ചേക്കും.

റമ്മുകളില്‍ ഓള്‍ഡ്പേളിന്റെ വില 480 രൂപയില്‍നിന്ന് 515 രൂപയായും ഓള്‍ഡ് പോര്‍ട്ടിന് 390 രൂപയില്‍നിന്ന് 420 രൂപയായും വര്‍ധിച്ചേക്കും. ബിയര്‍, വൈന്‍ എന്നിവയ്ക്കും വിലവര്‍ധന ബാധകമാകും.

ആറ് വര്‍ഷം മുമ്പാണ് കമ്പനികള്‍ക്ക് കോര്‍പ്പറേഷന്‍ വിലവര്‍ധിപ്പിച്ച് നല്‍കിയത്. അന്ന് ആറ് ശതമാനമായിരുന്നു വര്‍ധിപ്പിച്ചിരുന്നത്.

പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ, ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലും ബാര്‍ഹോട്ടലുകളിലും മദ്യത്തിന് വിലകൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here