കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ മൊഴി മാറ്റിപ്പറഞ്ഞ സാക്ഷിക്കെതിരെ പോലീസ് കേസെടുക്കും. മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളി ബിജേഷും കാവ്യ മാധവന്റെ വ്യാപാരശാലയായ ലക്ഷ്യയില്‍ എത്തിയിരുന്നു എന്ന മൊഴി നല്‍കിയ ജീവനക്കാരനാണു മൊഴി മാറ്റിയത്.
മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സുനി കടയില്‍ വന്നതായി അറിയില്ലെന്നാണു ഇയാള്‍ പറഞ്ഞത്. ഒരു മാസം മുമ്പാണ് സാക്ഷി മൊഴി മാറ്റി നല്‍കിയത്.
ആലപ്പുഴ സ്വദേശിയായ ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളിയാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. സാക്ഷി മൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
നാല്‍പ്പതിലധികം കോളുകള്‍
കാവ്യയുടെ ഡ്രൈവറുടെ ഫോണില്‍ നിന്ന് ലക്ഷ്യയിലെ ജീവനക്കാരന്‍റെ ഫോണിലേയ്ക്ക് നാല്‍പ്പതിലധികം കോളുകള്‍ പോയിരുന്നതായും കണ്ടെത്തി. ഇതെല്ലാം സാക്ഷിയുടെ മൊഴി മാറ്റത്തിന് കാരണമായിട്ടുണ്ടൊ എന്നാണ് പോലീസ് പരിശോധിച്ചു വരുന്നത്.
കാവ്യ മാധവന്റെ ഡ്രൈവര്‍, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചെന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പോലീസ് സംശയിക്കുന്നു.
സാക്ഷിയെ സ്വാധീനിച്ചു എന്ന തരത്തില്‍ കേസെടുക്കാനുള്ള ആലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മൊഴി മാറ്റിയ സാക്ഷിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.
കേസില്‍ നിര്‍ണായകമായ മൊഴിയാണ് ലക്ഷ്യയിലെ ജീവനക്കാരന്റേത്. പള്‍സര്‍ സുനി ലക്ഷ്യയിലെത്തി പണം കൈപ്പറ്റിയെന്നതടക്കമുള്ള തെളിവുകളെ മൊഴിമാറ്റം ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
അതേസമയം ഇയാളുടെ മൊഴി മാറ്റത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ദിലീപ് ജയിലില്‍ നിന്നിറങ്ങുന്നതിനു മുന്‍പാണ് ഇയാള്‍ മൊഴി മാറ്റി പറഞ്ഞിരിക്കുന്നത്.
നേരത്തെ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here