ലോകത്ത് തന്നെ ചെസ്സിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ഗ്രാമമില്ല. എങ്ങോട്ട് നോക്കിയാലും ആളുകള്‍ ചെസ്സിലേക്ക് തന്നെ തലകുമ്പിട്ട് നില്‍ക്കുകയാണ്.
കടവരാന്തകളിലും വീടുകളിലും സ്‌ക്കൂളിലും കലുങ്കിലും ബസ്സ് വെയിറ്റിംഗ് ഷെല്‍ട്ടറുകളിലും മാത്രമല്ല, പളളികളിലും അമ്പലങ്ങളിലും വരെ ഇവിടെ ചെസ്സാണ്. മറ്റെല്ലാ ആനന്ദങ്ങള്‍ക്കും ലഹരികള്‍ക്കും ചെക്ക് പറഞ്ഞാണ് ഈ ഗ്രാമം ഇന്ന് ചെസ്സിനെ ഹൃദയത്തിലേറ്റി നില്‍ക്കുന്നത്.
ജീവിതത്തില്‍ അധികം കരുനീക്കങ്ങളൊന്നും വശമില്ലാത്ത തൃശൂരിലെ മരോട്ടിച്ചാലാണ് ആ ചെസ്സ് ഗ്രാമം. തൃശൂരിന്റെ കിഴക്കന്‍ മലയോരഗ്രാമമായ മരോട്ടിച്ചാലിലേക്ക് വരുന്നവര്‍ക്ക് പണ്ട് ഒരുദ്ദേശമേ ഉണ്ടായിരുന്നുള്ളൂ നാടന്‍ ചാരായം.
അദ്ധ്വാനം ആത്മനൃവൃതിയാക്കിയ ഒരു കുടിയേറ്റ ജനത കടിഞ്ഞാണ്‍ വിട്ട് ലഹരിയിലേക്ക് ചിന്നിച്ചിതറിപ്പോയിക്കൊണ്ടിരിക്കുന്ന ആയിടത്തേക്കാണ് ഉണ്ണിമാമന്‍ എന്ന ചായക്കടക്കാരന്‍ ഒരു ചെസ്സ് ബോര്‍ഡുമായി കടന്ന് വന്നത്. ജീവിതം പോലെ കറുപ്പിലും വെളുപ്പിലുമുള്ള കളങ്ങളില്‍ രാവും പകലും ദുഖവും സന്തോഷവുമെല്ലാം അവര്‍ക്ക് പിന്നീട് ചെസ്സായി.
നാട്ടില്‍ സര്‍വ്വസാധാരണമായിരുന്ന നാടന്‍ ചാരായത്തിന്റെ ലഹരിയില്‍ നിന്ന് ഈ മലയോര മനുഷ്യരെ മോചിപ്പിക്കുക എന്ന ഒരു സാധാരണ ലക്ഷ്യം മാത്രമേ ചായക്കടക്കാരന്‍ ഉണ്ണിമാമന് ഉണ്ടായിരിന്നുള്ളൂ. പിന്നെ പതുക്കെ പതുക്കെ ചാരായം ചെസ്സിന് അടിയറവ് പറഞ്ഞപ്പോള്‍ ഗ്രാമത്തിലെയും കുടുംബങ്ങളിലെയും അസ്വാരസ്യങ്ങള്‍ക്ക് അയവ് വന്നു.
മരോട്ടിച്ചാല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കളിയാക്കിച്ചിരിച്ചവര്‍ക്ക് ഇന്ന് ഈ കളികൊണ്ടാണ് നാട്ടുകാര്‍ മറുപടി പറയുന്നത്. ചെസ്സ് സാക്ഷരതാ നേടിയ ആദ്യത്തെ ഇന്ത്യന്‍ ഗ്രാമമെന്ന ഏഷ്യന്‍ റിക്കാര്‍ഡാണ് ഇപ്പോള്‍ മരോട്ടിച്ചാലുകര്‍ ശിരസ്സിലണിഞ്ഞ് നില്‍ക്കുന്നത്.
മരോട്ടിച്ചാലിന്റെ കരുനീക്കങ്ങള്‍ തേടിയുള്ള കേരളാ എക്‌സ്പ്രസ് ഇവിടെ പൂര്‍ണ്ണമായും കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here