കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം പാടില്ലെന്ന ഇടക്കാല ഉത്തരവ് അസാധുവായി. ക്യാമ്പസ് രാഷ്ട്രീയം ചോദ്യം ചെയ്തുള്ള ഹര്‍ജി പൊന്നാനി എം ഇ എസ് പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവായത്.
ക്യാപസ് രാഷ്ട്രീയം സംബന്ധിച്ച ഹര്‍ജി കോടതി ഒത്തുതീര്‍പ്പാക്കി. പൊന്നാനി എംഇഎസ് കോളേജില്‍ സമരം മൂലം ക്ലാസ് മുടങ്ങരുതെന്ന ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പാടില്ലെന്ന് ഹൈക്കടതി ഉത്തരവിട്ടത്.
സമരം ചെയ്യുന്നവരെ പ്രിന്‍സിപ്പലിനും കോളേജ് അധികൃതര്‍ക്കും പുറത്താക്കാന്‍ അധികാരമുണ്ടെന്ന ഉത്തരവും ഹര്‍ജി പിന്‍വലിച്ചതോടെ അസാധുവായി.
മാതാപിതാക്കള്‍ കുട്ടികളെ കോളെജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നാണ് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്, ഇത് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കലാലയങ്ങള്‍ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്.
സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി പരാമര്‍ശിച്ചിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ഈ മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും അസാധുവായി.
ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഉത്തരവ് അസാധുവായത്. വിലക്ക് നീക്കാന്‍ സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനായിരുന്നു നീക്കം.
ഇതിനായി നിയമവശങ്ങള്‍ പരിശോധിക്കാന്‍ എജിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹൈക്കോടതി ഉത്തവിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
ഉത്തരവിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്തെത്തിയിരുന്നു ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചത് യുക്തിരഹിതമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടത്.
വിദ്യാര്‍ത്ഥി സംഘടനകള്‍ ഇല്ലെങ്കില്‍ തീവ്രവാദികളും മാഫിയകളും ക്യാമ്പസില്‍ പിടിമുറുക്കുമെന്നും, സത്യാഗ്രഹം പാടില്ലെന്ന അഭിപ്രായം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here