സ്വന്തം വീടും വികാരങ്ങളുമല്ല; നാടിന്‍റെ വികസനമാണ് വലുത്; മന്ത്രി ജി സുധാകരന്‍ ചെയ്ത് കാട്ടുമ്പോള്‍ കേരളം കയ്യടിക്കുന്നു

അമ്പലപ്പുഴ: മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി താമസിച്ച വീട്ടില്‍നിന്ന് പടിയിറങ്ങുമ്പോള്‍ പൊതുമരാമത്ത്-രജിസ്ട്രേഷന്‍ മന്ത്രി ജി സുധാകരന്റെ മനസ് ഒന്നു തേങ്ങിയിരിക്കും. നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ ഈ ബുദ്ധിമുട്ട് അവഗണിക്കാന്‍ അദ്ദേഹം മടികൂടാതെ തീരുമാനിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൂക്കുകുളം ജങ്ഷന് സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയത് ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുനല്‍കി. 30 മീറ്റര്‍ വീതിയുള്ള ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി 45 മീറ്ററാക്കും.

പാതയുടെ ഇരുവശങ്ങളില്‍നിന്നുമായി ഏഴരമീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടിവരും. പറവൂര്‍ ഗവ. സ്കൂളിന് സമീപം മറ്റൊരു വീട് വാങ്ങി മന്ത്രിയും കുടുംബവും താമസം മാറ്റി.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഘട്ടത്തിലാണ് വീതിവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. എന്നാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നുകാട്ടി ചില സംഘടനകളും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി മന്ത്രി വീടൊഴിഞ്ഞത്. 10 വര്‍ഷത്തോളം പഴക്കമുള്ള മൂന്നു കിടപ്പുമുറികളുള്ള ഇരുനില വീട്ടിലേക്കാണ് ഭാര്യ ജൂബലി നവപ്രഭ, മകന്‍ നവനീത്, മരുമകള്‍ രശ്മി എന്നിവര്‍ക്കൊപ്പം മന്ത്രി താമസം മാറ്റിയത്.

ദേശീയപാത വീതികൂട്ടലിന് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്ഥലമെടുപ്പു ജോലികള്‍ക്ക് തുടക്കമാകും. ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുകയാണ്. ഒപ്പം ബൈപ്പാസ് നിര്‍മാണവും പുരോഗമിക്കുന്നു. ദേശീയപാതയ്ക്ക് സമാന്തരമായുള്ള റോഡുകള്‍ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel