ദില്ലി: വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവരുടേതായി പുറത്തുവന്ന പാരഡൈസ് പേപ്പേഴ്സിൽ കുടുങ്ങി മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വയലാർ രവിയുടെ മകൻ രവി കൃഷ്ണയും.
രവി കൃഷ്ണ ഡയറക്ടർ ആയ കമ്പനിയുടെ നിക്ഷേപ സ്ഥാപനത്തിന്റെ പേരാണ് പുറത്തു വന്നത്. സി ബി ഐ യുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ന്റെയും അന്വേഷണ പരിധിയിൽ ഉള്ള രാജസ്ഥാൻ ആംബുലൻസ് അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയാണ് ഇത്.
ഗ്ലോബൽ മെഡിക്കൽ റസ്പോൻസ് ഓഫ് ഇന്ത്യ ലിമിറ്റഡ് 2008 മാർച്ച് 28 നാണ് ആപ്പിൾ ബൈ മൊറീഷ്യസിൽ റജിസ്റ്റർ ചെയ്തത്.ഹൈ റിസ്ക് പ്രൊഫൈൽ എന്ന വിഭാഗത്തിലാണ് കമ്പനിയുടെ റജിസ്‌ട്രേഷൻ.
നേരത്തെ റാഡെക് എക്സ് ലിമിറ്റഡ് എന്ന് പേരുണ്ടായിരുന്നു ഈ കമ്പനി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഇന്ത്യൻ കമ്പനിയായ സിക്വിറ്റ്സ ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ആംബുലൻസ് അഴിമതിയിൽ അന്വേഷണം നേരിടുന്ന കമ്പനിയാണിത്.കമ്പനിയുടെ സ്ഥാപകരിൽ ഒരാളാണ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട ആംബുലൻസ് അഴിമതിയിൽ 2014 ൽ രാജസ്ഥാനിൽ ബി ജെ പി അധികാരത്തിൽ എത്തിയ ഉടനെ ആണ് അന്വേഷണം ആരംഭിച്ചത്.
2015 ൽ കേസ് സി ബി ഐ ക്ക് കൈമാറി.മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്,മുൻ കേന്ദ്ര ധന മന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം,മുൻ കേന്ദ്ര മന്ത്രി സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് ആംബുലൻസ് അഴിമതിയിൽ ആരോപണ വിധേയരായവർ.
ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി പ്രകാരമുള്ള ടെണ്ടറുകൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തി, വ്യാജ ട്രിപ്പുകളുടെ പേരിൽ പണം കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here