പ്രണവ് മോഹന്‍ലാലിന്റെ പരുക്ക്; ആദി ഷൂട്ടിംഗ് അനിശ്ചിതത്വത്തില്‍

ചിത്രീകരണത്തിനിടയില്‍ നടന്‍ പ്രണവ് മോഹന്‍ലാലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ജീത്തു ജോസഫിന്റെ ആദിയുടെ ഷൂട്ടിംഗ് അനിശ്ചിതത്വത്തില്‍. പ്രണവ് ഇപ്പോള്‍ വിശ്രമത്തിലാണ്. പരുക്ക് ഭേദമായ ശേഷമേ ഷൂട്ടിംഗ് പുനരാരംഭിക്കൂ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞദിവസമാണ് സംഭവം. ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന്റെ കൈയ്ക്ക് പരുക്കേറ്റതെന്ന് ജീത്തു ജോസഫ് പറഞ്ഞു. രക്തം വാര്‍ന്നൊഴുകിയതോടെ പ്രണവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ആദിയുടെ അവസാന ഷെഡ്യൂളില്‍ മൂന്നു ദിവസത്തെ ഷൂട്ടിംഗ് മാത്രം ശേഷിക്കുമ്പോഴാണ് അപകടമുണ്ടായത്. ഹൈദരാബാദിലെയും കൊച്ചിയിലെയും ഓരോ ദിവസത്തെ ഷൂട്ടിംഗാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

പ്രണവ് നായകനാവുന്ന ആദ്യ സിനിമയാണ് ആദി. അനുശ്രീ, അദിതി രവി, ലെന തുടങ്ങിവരാണ് നായികമാര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം 2018 ജനുവരി 26ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.


2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് അഭിനയജീവിതം തുടങ്ങിയത്.

2002ല്‍ തന്നെ മേജര്‍രവി ചിത്രം പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനത്തില്‍ മിന്നി മറയുന്ന കുഞ്ഞന്‍ വേഷത്തിലും പ്രണവ് എത്തിയിട്ടുണ്ട്.

പിന്നീട് സിനിമ ലോകത്ത് നിന്നും പൂര്‍ണമായി മാറി നിന്ന പ്രണവ് തിരിച്ചെത്തിയത് സഹസംവിധായകനായിട്ടാണ്. ജീത്തു ജോസഫിന്റെ രണ്ടു ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസം എന്ന ചിത്രത്തിലും ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലുമാണ് സഹസംവിധായകനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News