ദില്ലി: നോട്ട് നിരോധനത്തിന്റെ ദുരിതത്തിന് നാളെ ഒരു വയസ്സാകും. നോട്ട് നിരോധനത്തിന്റെ ഫലമായി രൂപപ്പെട്ട സാമ്പത്തിക മാന്ദ്യത്തിൽ നിന്നും രാജ്യം ഇതുവരെ കരകയറിയില്ല. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികമായ നാളെ പ്രതിപക്ഷം കരിദിനമായി ആചരിക്കുമ്പോൾ ബി ജെ പി കള്ളപ്പണ വിരുദ്ധ ദിനമായാണ് ആഘോഷിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ എട്ടിന് രാത്രി അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി 500,1000 രൂപ നോട്ടുകൾ നിരോധിച്ചത്. വിനിമയത്തിലുണ്ടായിരുന്ന 85 ശതമാനം കറൻസി നോട്ടുകളും ഒറ്റയടിക്ക് അസാധുവായപ്പോൾ രാജ്യം നീങ്ങിയത് സാമ്പത്തിക അടിയന്തരവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക്.
കള്ളപ്പണം തിരിച്ചു പിടിക്കാനും കള്ളനോട്ട് തടയാനും തീവ്രവാദം അവസാനിപ്പിക്കാനും നോട്ട് നിരോധനം എന്നായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം.എന്നാൽ 99 ശതമാനം ആസാധു നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ട എന്ന വാദം പൊളിഞ്ഞു.
കള്ളനോട്ടോ തീവ്രവാദമോ അവസാനിച്ചില്ല.മറിച്ച് ജനങ്ങളെ ദുരിത കയത്തിലേക്ക് തള്ളി വിട്ടതും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏറ്റതും മാത്രം മിച്ചം.രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.7 ശതമാനം എന്ന നിലയിലേക്ക് കൂപ്പു കുത്തി.
കാർഷിക മേഖല,ചെറുകിട ഇടത്തരം വ്യവസായ മേഖല,കയറ്റുമതി മേഖല തുടങ്ങിയ തകർന്നു.നോട്ട് നിരോധനത്തിന്റെ ഫലമായി അഞ്ച് ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമായി.തെറ്റായ സാമ്പത്തിക പരിഷ്കരണ നയത്തിലൂടെ നട്ടെല്ലൊടിഞ്ഞ ഇന്ത്യൻ സമ്പദ് ഘടന തകർച്ചയിൽ നിന്നും എപ്പോൾ കരകയറും എന്നത് പ്രവചനാതീതം.
ന്യൂസ് ബ്യുറോ ദില്ലി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here