ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കി

തിരുവനന്തപുരം;  ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കി വർദ്ധിപ്പിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. വ്യവസായവകുപ്പുമന്ത്രി എ.സി. മൊയ്‌തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയിൽ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു.

നിലവിൽ വിപണി വില പുതുക്കിയ ന്യായവിലയുടെ 5മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വർദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വർദ്ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തിൽ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതൽ ഇത്‌ ബാധകമാക്കാനും യോഗത്തില്‍ തീരുമാനമായി.

പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ള വരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വീടുകൾ സംരക്ഷിക്കും.

വീടുകൾ ഇല്ലാത്തിടത്ത് ഭാവിയിൽ വീടു വയ്ക്ക ത്തക്കരീതിയിൽ അലൈൻമന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റർ വീതിയിൽ മാത്രം സ്ഥലം ഉപയോഗിക്കും.

വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തിൽ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂ ഉടമയ്‌ക്ക്‌ നല്‍കും.

പത്തു സെന്റോ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് എക്‌സ്‌ഗ്രേഷ്യയായി (ആശ്വാസധനം) 5 ലക്ഷം രൂപ നൽകുവാനും യോഗം തീരുമാനിച്ചു.

നിലവിലെ നിയമമനുസരിച്ച്‌ വീടുകള്‍ക്ക്‌ അടിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡിൽ കൂടി കടന്നുപോകുന്ന രീതിയിലാണ്‌ അലൈന്‍മെന്റ്‌ തീരുമാനിക്കുന്നതും.

വിളകൾക്കുള്ള നഷ്ടപരിഹാരത്തിൽ നെല്ലിനുള്ള നഷ്‌ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ്‌. (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന്‌ 3761 രൂപ ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായി.

നെല്‍വയലുകള്‍ക്ക്‌ ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന്‌ 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്‌ടപരിഹാരവും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel