നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ്; വിഎസ് ശിവകുമാറിന്റെ വാദങ്ങള്‍ പൊളിയുന്നു; നിര്‍മ്മലനുമായി ശിവകുമാറിനും ബന്ധുക്കള്‍ക്കും അടുത്തബന്ധം; തെളിവുകള്‍ പീപ്പിളിന്

തിരുവനന്തപുരം: നിര്‍മ്മല്‍ചിട്ടി കമ്പനി ഉടമ നിര്‍മ്മലനുമായി മുന്‍മന്ത്രി വിഎസ് ശിവകുമാറിനും ബന്ധുക്കള്‍ക്കും ബന്ധമുണ്ടെന്നതിന് കുടുതല്‍ തെളിവുകള്‍ പുറത്ത്.

ശിവകുമാറിന്റെ ഭാര്യ സഹോദരന്‍ കണ്ണന്‍ നായരും കുടുംബവും നിര്‍മ്മലനും കുടംബവുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഇതോടെ നിര്‍മ്മലനെ ഒരു നാട്ടുകാരനെന്ന പരിചയം മാത്രമെയുള്ളു എന്ന ശിവകുമാറിന്റെ വാദമാണ് പൊളിയുന്നത്.

ആയിരത്തിലധികം ഇടപാടുകാരെ പറ്റിച്ച് ഒളിവില്‍കഴിയുന്ന നിര്‍മ്മല്‍ചിട്ടി തട്ടിപ്പ് വീരന്‍ നിര്‍മ്മലനുമായി ഒരു നാട്ടുകാരനെന്ന പരിചയം മാത്രമെയുള്ളു എന്നായിരുന്നു മുന്‍ മന്ത്രി ശിവകുമാര്‍ വാദിച്ചത്. എന്നാല്‍ ശിവകുമാറിന്റെ ഭാര്യാസഹോദരന്‍ കണ്ണന്‍ നായര്‍ 2014ല്‍ ഫേസ്ബുക്കിലുടെ പുറത്തുവിട്ട ചിത്രങ്ങളാണിത്.

കണ്ണന്‍ നായരും കുടുംബവും നിര്‍മ്മലനുമായി ഏതോ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഒരുമിച്ച് നില്‍ക്കുന്ന ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് വര്‍ഷങ്ങളായി നിര്‍മ്മലനുമായി ശിവകുമാറിനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടന്ന് തന്നെയാണ്. ഇതോടെ നിര്‍മ്മലന്‍ വെറും നാട്ടുകാരനെന്ന ശിവകുമാറിന്റെ വാദം പൊളിയുകയാണ്.

മാത്രമല്ല, നേരത്തെ ശിവകുമാറിന്റെ കുടുബ സ്വത്ത് നിര്‍മ്മലന്റെ ഭാര്യയുടെ അമ്മയുടെ പേരിലേക്ക് മാറ്റിയെഴുതിയതിന്റെ രേഖ പീപ്പിള്‍ ടി വി പുറത്ത് വിട്ടിരുന്നു.

ശിവകുമാറിന്റെ സ്വദേശമായ തമിഴ്‌നാട് പളുകളിലില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് വസ്തുകൈമാറ്റം ചെയ്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയത്. ശിവകുമാര്‍ കുടുംബത്തിന്റെ പേരിലുളള ഒരേക്കര്‍ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം 2002 ഒക്ടോബര്‍ 7ന് നിര്‍മ്മലന്റെ ഭാര്യ മാതാവായ ചന്ദ്രികാഭായ്യുടെ പേരിലേക്ക് മാറ്റിയെന്നും. പളുകല്‍ സബ് രജിസ്ട്രാര്‍ ഒഫീസിലെ 1383/ 2002 എന്ന ഡോക്യൂമെന്റ് നമ്പരിലാണ് ഇടപാട് നടന്നിരിക്കുന്നതെന്നുമായിരുന്നു ആകണ്ടെത്തല്‍.

വിഎസ് ശിവകുമാര്‍ പിതാവ് കെ വി സദാശിവന്‍ നായര്‍, മക്കളായ ഹരികുമാര്‍, ജയകുമാര്‍, ഗോപകുമാര്‍, വിനോദ് കുമാര്‍ എന്നിവരാണ് വസ്തു കൈമാറ്റത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ശിവകുമാര്‍ തിരുവനന്തപുരം പാര്‍ലമെന്റ് അംഗമായിരുന്നപ്പോഴായിരുന്നു ഇടപാട് നടന്നത്.

ഇതേ വസ്തു നിര്‍മ്മലന്റെ ഭാര്യയായ രേഖയുടെ പേരിലേക്ക് 2009 അമ്മ ചന്ദ്രികാഭായ് മാറ്റിയെഴുതിയിട്ടുണ്ട്. 1100 /2009 എന്ന ഡോക്യൂമെന്റിലാണ് ആ ഇടപാട് നടന്നിരിക്കുന്നത്. ശിവകുമാറിനും കുടുംബത്തിനും നിര്‍മ്മലന്റെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ഈ തെളിവുകള്‍ ഒക്കെ ഉറക്കെ വിളിച്ച് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News