തിരുവനന്തപുരം; എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രാജസ്ഥാന്‍ സ്വദേശിയെ തിരുവനന്തപുരം സിറ്റി പോലീസ് പിടികൂടി. ഒാണ്‍ലൈന്‍ വ്യാപാര സൈറ്റായ OLX വഴിയായിരുന്നു ഇടപാടുകാരെ വലവീശിപിടിച്ചിരുന്നത്.
കേരളമടക്കമുളള വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് രാജസ്ഥാന്‍ ബാരി സ്വദേശിയായ പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.
എയര്‍ ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റാഫായി വ്യാജ നിയമനപത്രിക നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി വ്യാജ ഓഫർ ലെറ്റർ വാട്ട്സാപ്പ് വഴി അയച്ചു കൊടുക്കും.
എന്നാൽ, പരിശീലന കാലത്ത് ധരിക്കേണ്ട യൂണിഫോമിന്‍റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പ്രമോദ് കുമാർ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് പണമടച്ചവർക്ക് ജോലിക്കുള്ള അപ്പോയിൻമെന്‍റ് ഓർഡർ വരാതാവുന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
കേരളത്തിൽ ഇയാൾ ഇത്തരത്തിൽ അനേകായിരങ്ങളെ ചതിച്ചുവെന്നാണ് പൊലീസിന്‍റെ നിഗമനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പ്രകാശിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഷാഡോ സംഘം ദില്ലി കശ്മീരി ഗേറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത് .
കൺട്രോൾ റൂം അസി. കമ്മീഷണർ വി സുരേഷ് കുമാർ, തമ്പാനൂർ സി ഐ പൃഥ്വിരാജ്, എസ് ഐ സുരേഷ് ചന്ദ്രബാബു, സൈബർ സെൽ എസ് ഐ മണികണ്ഠൻ നായർ, ഷാഡോ എസ് ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here