ദിലീപിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യ്തതെന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ട ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്തിനാണെന്ന ചോദ്യവും പൊലീസ് ഉയര്‍ത്തി.

ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് ദിലീപ് വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലിസ് വ്യക്തമാക്കി.ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.

ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യ്തു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരേയും ചോദ്യം ചെയ്യ്തത്.

കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതായാണ് സൂചന.ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വിലയിരുത്തല്‍ ഉയര്‍ന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളി മൊ‍ഴിമാറ്റിയത് ദിലീപിന്‍റെ സ്വാധീനത്തിലാണോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here