മണ്‍റോതുരുത്തിലെ ശ്യാമ; ഇവള്‍ക്ക് കൊടുക്കാന്‍ നമ്മുടെ കയ്യില്‍ എന്തുണ്ട്? സുഭാഷ് ചന്ദ്രന്‍ ചോദിക്കുന്നു

മണ്‍റോ തുരുത്തിലെ സാഹിത്യകാമ്പില്‍ ക്ലാസെടുക്കാനെത്തിയ ശ്യാമയുടെ കഥ കേട്ടാല്‍ ആരുടെയും കണ്ണു നിറയും. ആരാണ് ശ്യാമ? ശ്യാമയാരെന്ന് കഥാകൃത്ത് സുഭാഷ്ച്ചന്ദ്രന്‍ പറഞ്ഞ് തരും.

കഥകള്‍ ഒരുപാടെഴുതി മനുഷ്യന് ഒരാമുഖം വരെയെഴുതിയ കഥാകാരന്‍ മനുഷ്യാവസ്ഥയുടെ അനവധി മുനമ്പുകള്‍ കയറിയിറങ്ങിയ ശ്യാമയുടെ കഥ ഹൃദയമുരുകിപ്പോകാത്തവരുണ്ടാവില്ല. ഫേസ് ബുക്കില്‍ സുഭാഷ് ചന്ദ്രന്‍ എഴുതിയ ശ്യാമയുടെ കഥ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ വായിക്കുക:

ഞായറാഴ്ചയാണ് മണ്‍റോ തുരുത്തിലേക്ക് ശ്യാമ വന്നത്. ദൈവം വിശ്രമിച്ച ദിവസം.സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പെണ്‍കുട്ടികളും 23 ആണ്‍കുട്ടികളും പങ്കെടുക്കുന്ന മാതൃഭൂമിയുടെ സാഹിത്യക്യാമ്പില്‍ സാഹിത്യത്തെക്കുറിച്ച് ക്ലാസെടുക്കാനാണ് ഞാന്‍ ശ്യാമ എസ്. പ്രഭ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ ക്ഷണിച്ചത്.

സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണനാല്‍ കൊടിയേറ്റം നടത്തപ്പെട്ട ക്യാമ്പില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടും പെരുമ്പടവം ശ്രീധരനും പ്രഭാവര്‍മ്മയും റഫീക്ക് അഹമ്മദും കുരീപ്പുഴയും മധുസൂദനന്‍ നായരുമടക്കം പത്തുമുപ്പതു മഹാപ്രതിഭന്മാര്‍ കുട്ടികള്‍ക്കു ക്ലാസെടുക്കുന്ന ക്യാമ്പില്‍ ഒപ്പം വന്നു കുട്ടികളെ പഠിപ്പിക്കുവാന്‍ ആരാണീ ശ്യാമ എന്ന് എന്നോടുചോദിക്കൂ.

ആരാണീ ശ്യാമ?
പണ്ടുപണ്ട്, കുഞ്ഞുങ്ങളുടെ മൊബയില്‍ഫോണ്‍ മാനിയയ്ക്കും അച്ഛനമ്മമാരുടെ എന്‍ട്രന്‍സ് കോച്ചിംഗ് കോച്ചിപ്പിടുത്തങ്ങള്‍ക്കും മുന്‍പ്, തിരുവനന്തപുരത്ത് ശ്യാം എന്നു പേരുള്ള ഒരു പതിനാലുകാരന്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍ ഒന്നാമനായിരുന്ന, കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ രണ്ടു മക്കളില്‍ മൂത്തവനായ ഒരു പത്താം ക്ലാസുകാരന്‍.

നേരത്തേ പിടികൂടിയിരുന്ന രോഗം അച്ഛന്റെ ജീവനെടുത്തപ്പോള്‍, അമ്മയേയും അനുജനേയും സംരക്ഷിക്കാനുള്ള ബാധ്യത ആ പ്രായത്തിലാണ് അവന്റെ കഴുത്തില്‍ നുകം കെട്ടിയത്. പഠിപ്പില്ലാത്ത അമ്മ അയല്‍പക്കങ്ങളില്‍ വിടുവേല ചെയ്തുകിട്ടിയ കാശുകൊണ്ട് അവന്‍ പത്തു പൂര്‍ത്തിയാക്കി- സ്‌കൂളില്‍ ഒന്നാമനായിത്തന്നെ. ഓ, അങ്ങനെയൊരു മകന്‍ നമുക്കും ഉണ്ടായിരുന്നെങ്കില്‍!

വേണ്ടവിധം ചികില്‍സ കിട്ടാതെ മരിച്ച അച്ഛനെക്കുറിച്ചുള്ള ഖേദം ഒരു ഡോക്ടറായിത്തീരാനുള്ള മോഹമായി മകനില്‍ നിറയുന്നത് കണ്ട് ആ പാവം അമ്മ സന്തോഷിച്ചു. എന്‍ട്രന്‍സ് കോച്ചിങ്ങിനെക്കുറിച്ച് അവര്‍ കേട്ടിട്ടില്ല, കേട്ടാലും നമ്മുടെ മക്കളെ വിടുന്ന കണക്ക് തന്റെ മകനെ അതിനയക്കാന്‍ അവള്‍ക്ക് പാങ്ങില്ല. മകനും അതറിയാമായിരുന്നു.

തന്റെ ബുദ്ധിയെ മാത്രം കൂട്ടുപിടിച്ച്, അച്ഛനെ ധ്യാനിച്ച് അക്കുറി അവനും മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി. സംസ്ഥാനത്ത് മുന്നൂറ്റിയെട്ടാം റാങ്കില്‍ തന്റെ മികവ് അടയാളപ്പെടുത്തി.

ഓ, ഇങ്ങനെയൊരു മകന്‍ നമുക്ക് ഉണ്ടായിരുന്നെങ്കില്‍!

പക്ഷെ നമ്മളറിയാത്ത ചിലത് അക്കാലങ്ങളില്‍ അവനില്‍ സംഭവിക്കുന്നുണ്ടായിരുന്നു. മുന്നൂറ്റിയെട്ടാമനായായാലെന്താ, അവന്‍ ഒരു ആണും പെണ്ണും കെട്ടവനാണല്ലൊ എന്ന് തോറ്റമ്പിയ ചങ്ങാതിമാര്‍ക്ക് പരിഹാസമെയ്ത് മുറിപ്പെടുത്താന്‍ കഴിയുമാറുള്ള എന്തോ ഒന്ന്! അവന്റെ സ്വരത്തില്‍, നടത്തയില്‍, ഇഷ്ടങ്ങളില്‍ ആളിപ്പിടിക്കുന്ന ഒരു സ്ത്രീത്വത്തെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞു.

ആണും പെണ്ണും ‘ആളു’ന്നത് എന്നല്ല, ആണും പെണ്ണും ‘കെട്ട’ത് എന്നവര്‍ അതിനെ മാറ്റിവ്യാഖ്യാനിച്ചു. മറ്റെല്ലാത്തിലും തങ്ങളേക്കാള്‍ മിടുക്കുള്ള ഒരു മനുഷ്യജന്മത്തെ എക്കാലത്തേക്കുമായി ഇകഴ്ത്തി നശിപ്പിക്കാന്‍ അവര്‍ക്ക് അതു ധാരാളമായിരുന്നു- ആണിന്റെ പെണ്ണത്തം!

കൂട്ടുകാരും നാട്ടുകാരും പിന്നെപ്പിന്നെ വീട്ടുകാരും അവനെ പരിഹസിച്ചു. ശകാരിച്ചു. അധിഷേപിച്ചു. നിന്നെ പെറ്റ ദിനം മുടിഞ്ഞുപോകട്ടെ എന്ന് പെറ്റമ്മ പോലും ശപിച്ചു. ശ്യാം എന്ന ആണ്‍കുട്ടി അങ്ങനെ മരിച്ചു. പകരം ശ്യാമ എന്ന പെണ്‍കുട്ടി പതിനഞ്ചാംവയസ്സുകാരിയായി ജനിച്ചു.

കഥയേക്കാള്‍ വിചിത്രമായ ഒരു മനുഷ്യജീവിതകഥ ഞാന്‍ ചുരുക്കുകയാണ്. ശ്യാമ എന്ന പെണ്‍കുട്ടി യുവതിയായി. പകല്‍ അറച്ചുനിന്നവര്‍ രാത്രി തന്നെ സ്‌നേഹിക്കാന്‍ എത്തുന്നതു കണ്ട് അവള്‍ അറച്ചു. ഡോക്ടര്‍ പഠനത്തിനു യോഗ്യത നേടിയിട്ടും അതില്‍ തുടരാന്‍ ഭാഗ്യമില്ലാതെ പോയ ആ പഴയ കുട്ടിയുടെ ജീവിതം പുതിയ വഴികളിലൂടെ ഒഴുകി.

ആരുടെയൊക്കെയോ വ്യാജവും നിര്‍വ്വ്യാജവുമായ കരുണകളില്‍ അവള്‍ ബീ ഏയും ബി എഡും എമ്മെഡും നേടി. മലയാള സാഹിത്യം ഐച്ഛികമാക്കി എം എ എടുത്തു. കേള്‍ക്കൂ, കേരള സര്‍വകലാശാലയില്‍ നിന്ന് മൂന്നാം റാങ്കോടെ!
ഓ, ഇങ്ങനെയൊരു മകള്‍ നമുക്ക് ഉണ്ടായിരുന്നെങ്കില്‍!

ആണും പെണ്ണുമായി മുന്നില്‍ നിരന്നിരിക്കുന്ന 83 യുവ പ്രതിഭകളോട് ഞാന്‍ ചോദിച്ചു: പറയൂ , ഇത്രയും മികവുള്ള ഒരാള്‍ക്ക് കൊടുക്കാന്‍ നമ്മുടെ സമൂഹത്തിന്റെ കയ്യില്‍ എന്തുണ്ട്?ഒരു മണിക്കൂര്‍ നീണ്ട മനോഹരമായ പ്രസംഗം കഴിഞ്ഞ് ശ്യാമ ഇരിക്കാന്‍ തുടങ്ങുകയായിരുന്നു. കേരളത്തില്‍ ആദ്യമായി ഒരു സാഹിത്യ ശില്‍പശാലയില്‍ അത്തരമൊരാള്‍ ക്ലാസെടുക്കുകയായിരുന്നു- അഭിമാനത്തോടെ. അതിനവര്‍ എനിക്കു നന്ദി പറഞ്ഞപ്പോള്‍ ആ ചരിത്ര സന്ദര്‍ഭത്തിന്റെ ഡയറക്ടറാകാന്‍ നിയോഗമുണ്ടാക്കിയ കാലത്തിനു മുന്നില്‍ ഞാന്‍ മനസ്സാ പ്രണമിച്ചു. മുന്നിലിരുന്ന പുതിയ കാലത്തിന്റെ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക മനസ്സിനു ആ പ്രണാമം പിടികിട്ടിയിരുന്നു.

സാഹിത്യത്തേക്കാളേറെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയാണു തങ്ങള്‍ എന്ന തിരിച്ചറിവ് സ്വന്തം ഇരിപ്പിടങ്ങളില്‍ നിന്ന് അവരെ പൊന്തിച്ചു. അതു വരെ തങ്ങള്‍ ശ്രവിച്ച ഏതെഴുത്തുകാരനു നല്‍കിയതിനേക്കാളും വലിയ കരഘോഷത്തോടെ, കണ്ണീരോടെ അവര്‍ മലയാള മണ്ണില്‍ ആദ്യമായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിക്ക് ഇംഗ്ലീഷില്‍ പറയാറുള്ള സ്റ്റാന്‍ഡിങ് ഓവേഷന്‍ അര്‍പ്പിച്ചു.
ആരും കാണാതെ ഞാന്‍ കണ്ണീര്‍ തുടച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel