ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാടിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു കാരണവുമില്ലാതെ കേസന്വേഷണം സി ബി ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കില്ലല്ലോയെന്ന് കോടതി ചൂണ്ടികാട്ടി.
ഇക്കാര്യം എന്തുകൊണ്ടാണ് സി ബി ഐ പരിശോധിക്കാത്തതെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി ഹാജരാക്കണമെന്നും പരമോന്നതകോടതി വ്യക്തമാക്കി.
അതേസമയം നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസിനും സുപ്രിംകോടതിയില്‍ വന്‍ തിരിച്ചടി നേരിട്ടു. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി കോടതി തള്ളി.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു കൃഷ്ണദാസിന്‍റെ ആവശ്യം. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കോയമ്പത്തൂരില്‍ തന്നെ കൃഷ്ണദാസ് തുടരണമെന്നും കോടതി വിശദീകരിച്ചു. ഷഹീര്‍ ഷൗക്കത്തലിയെന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് കോടതി നടപടി. ഷഹീർ ഷൗക്കത്തലി കേസിൽ അന്വേഷണം പൂർത്തിയ്ക്കും വരെ കോയമ്പത്തൂരിൽ തുടർണമെന്നായിരുന്നു നിർദേശം.
കേസിന്റെ അന്വേഷണം ഏതാണ്ട് പൂർത്തിയയെന്നും അന്വേഷണവുമായി പൂർണമായും സഹകരിച്ചുവെന്നും കൃഷ്ണദാസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണ ദാസ് സുപ്രീം കോടതിയെ സമീപിച്ചത്
അതേ സമയം ജിഷ്ണു പ്രണോയ് കേസിൽ ആത്മഹത്യാ കുറ്റം നിലനിൽക്കില്ല എന്ന ഹൈക്കോടതിയുടെ പരാമർശം സുപ്രീം കോടതി നീക്കം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here