മോഹന്‍ലാലിനെ തീക്കുണ്ഡത്തിലിരുത്തി; രോമം കരിഞ്ഞിട്ടും ലാല്‍ പരാതി പറഞ്ഞില്ല; കുറ്റബോധമുണ്ടെന്ന് സിബി മലയില്‍

മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍ക്കെല്ലാം നൂറ് നാവാണ്. ഭരതം സിനിമയിലും അത്തരത്തിലൊരു സംഭവം ഉണ്ടായതിനേക്കുറിച്ചാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.

സംഗീതജ്ഞരായ സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഭരതം. ജ്യേഷ്ടന്‍ രാമനാഥനായി നെടുമുടി വേണുവും അനുജന്‍ ഗോപിനാഥനായി മോഹന്‍ലാലും ജീവിക്കുകയായിരുന്നു ചിത്രത്തില്‍.

ഭരതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു രംഗമായിരുന്നു ഗോപിനാഥന്റെ പെങ്ങളുടെ വിവാഹം. ജ്യേഷ്ടന്റെ മരണ വിവരം അറിഞ്ഞിട്ടും ആരോടും പറയാതെ ഉള്ളിലൊതുക്കിയാണ് ഗോപിനാഥന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഇതിലെ ഒരു രംഗം മോഹന്‍ലാലിനെ കൊണ്ട് ചെയ്യിപ്പിച്ചതില്‍ കുറ്റബോധം തോന്നിയെന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തല്‍.

ജ്യേഷ്ടന്റെ മരണവിവരം ആരോടും പറയാതെ ഉള്ളിലൊതുക്കുന്ന ഗോപിനാഥന്റെ ആത്മ സങ്കര്‍ഷങ്ങളെ രാമകഥ ഗാന ലയം എന്ന ഗാനത്തിലൂടെയാണ് ചിത്രീകരിച്ചത്.

മാനസിക വ്യഥകളാല്‍ നീറുന്ന ഗോപിനാഥന്റെ ആത്മ സങ്കര്‍ഷങ്ങളെ ചിത്രീകരിക്കാന്‍ അഗ്‌നി വലയത്തിന് നടുവില്‍ മോഹന്‍ലാലിനെ ഇരുത്തി ഒരു രംഗം ചിത്രീകരിച്ചിരുന്നു. ഗാന രംഗം പൂര്‍ത്തിയാക്കി അഗ്‌നി വലയത്തിനുള്ളില്‍ നിന്നും ഇറങ്ങി വന്ന മോഹന്‍ലാലിനെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. തീച്ചൂട് ഏറ്റ് മോഹന്‍ലാലിന്റെ ശരീരത്തിലെ രോമങ്ങള്‍ കരിഞ്ഞ് പോയിരുന്നുനെന്നും സിബി മലയില്‍ പറയുന്നു.

ഏറെനേരം അഗ്‌നി വലയത്തിനുള്ളില്‍ ഇരുന്നുകൊണ്ടാണ് മോഹന്‍ലാല്‍ ആ രംഗം ഓകെ ആക്കിയത്. അത്രയും വലിയ ചൂടില്‍ ഇരുന്നിട്ടും മോഹന്‍ലാല്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. മോഹന്‍ലാലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഇറങ്ങി ഓടുമായിരുന്നു. ആ രംഗം മോഹന്‍ലാലിനെക്കൊണ്ട് ചെയ്യിപ്പിച്ചതില്‍ തനിക്ക് കുറ്റബോധം തോന്നിയെന്നാണ് സിബി മലയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭരതം. മോഹന്‍ലാലിനെ തേടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആദ്യമായി എത്തുന്നതും ഭരതത്തിലൂടെയായിരുന്നു. സിബി മലയില്‍ ചിത്രത്തിന് ലോഹിതദാസായിരുന്നു തിരക്കഥ ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here