തന്നെയും അമ്മയെയും കുറിച്ചുള്ള അപവാദപ്രചാരണമാണ് അച്ഛനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് മകന്റെ കുറ്റസമ്മതം; പ്രേരണയായത് ദൃശ്യം സിനിമ

കല്‍പ്പറ്റ: തന്നെയും അമ്മയെയും കുറിച്ചുള്ള അപവാദപ്രചാരണമാണ് അച്ഛനെ കൊലപ്പെടുത്താന്‍ കാരണമെന്ന് വയനാട്ടിലെ ദൃശ്യം മോഡല്‍ കൊലക്കേസിലെ പ്രതിയുടെ കുറ്റസമ്മതമൊഴി.

മാനന്തവാടി എടവക പൈങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ച കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി ആശൈ കണ്ണാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണിനെയും സുഹൃത്ത് അര്‍ജ്ജുനെയും
പൊലീസ് അറസ്റ്റുചെയ്തു.

മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മകനായ തന്നെയും അമ്മയെക്കുറിച്ചുമുള്ള അപവാദ പ്രചാരണവുമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് അരുണിന്റെ മൊഴി. സെപ്തംബര്‍ 27ന് രാത്രി 9 മണിക്കാണ് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വച്ച് കൊല നടത്തിയത്.

വാടകക്ക് താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ നിന്ന് 300 മീറ്ററോളം അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. കഴിഞ്ഞ ബുധനാഴ്ച
വീടിന്റെ തറയില്‍ മണ്ണിളകി കിടക്കുന്നത് കണ്ട തൊഴിലാളികള്‍ കരാറുകാരനെ വിവരമറിയിക്കുകയും തുടര്‍ന്ന് സ്ഥലം കുഴിച്ചുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ദൃശ്യം സിനിമയുടെ തമിഴ് പതിപ്പാണ് മൃതദേഹം ഇത്തരത്തില്‍ കുഴിച്ചിടാന്‍ അരുണിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം കണ്ടെത്തിയത് മുതല്‍ പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊല്ലപ്പെട്ടയാളെക്കുറിച്ചും കൃത്യം നടത്തിയവരെക്കുറിച്ചും ബുധനാഴ്ച തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

അരുണ്‍ പാണ്ഡി ആശൈ കണ്ണന്റെയും ഭാര്യ മണിമേഖലയുടെയും രണ്ടാമത്തെ മകനാണ്. ഇളയമകന്‍ ജയപാണ്ടിയും ഇവര്‍ക്കൊപ്പം താമസിക്കുന്നുണ്ട്. ആശൈ കണ്ണന്‍ 14 വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. കൊച്ചിയിലെ കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ എട്ടുമാസങ്ങള്‍ക്കുമുന്‍പാണ് അനുരഞ്ജനശ്രമങ്ങളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here