“മുഖ്യമന്ത്രീ ഒരു സെൽഫിയെടുത്തോട്ടെ?” കഴിഞ്ഞ ദിവസം ചെർപ്പുളശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിടോദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സദസ്സിൽ നിന്ന് സ്നേഹവും ആവേശവുമെല്ലാം കലർന്ന ചോദ്യം കേട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കിനിടയിൽ അവിടെ നിന്നു.
ഭിന്നശേഷിക്കാരായ സഹോദരങ്ങളായ ചെർപ്പുളശ്ശേരി കീഴൂർ റോഡിലെ ഉനൈസും അൻസാബുമാണ. മുഖ്യമന്ത്രിയോടൊപ്പം സെൽഫിയെടുക്കാനുള്ള ആഗ്രഹവുമായെത്തിയത്.. മുഖ്യമന്ത്രി ഉടൻ അടുത്തെത്തി.
“ലാൽസലാം സഖാവെ , നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ” ഉനൈസിന്റെ അഭിവാദ്യത്തിന് കൈയ്യുയർത്തി മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യം.
പിന്നെ ഹൃദയത്തിൽ പതിഞ്ഞ ആ സെൽഫി.. ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം നട്ടെല്ല് വളക്കാതെ ശക്തമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രി നിറഞ്ഞ പുഞ്ചിരിയോടെ സെൽഫിക്കായി അവരോടൊപ്പം അൽപം കുനിഞ്ഞ് ഫോട്ടോക്കായി പോസ് ചെയ്തു. ചുറ്റും കൂടി നിന്നവരുടെ മുഖത്തും ചിരി വിടർന്നു.
ആ അപൂർവ്വനിമിഷം ഒരേ സമയം ഉനൈസിന്റെ മൊബൈൽ ക്യാമറയിലും ദേശാഭിമാനി ഫോട്ടോഗ്രാഫർ പി വി സുജിത്തിന്റെ ക്യാമറക്കണ്ണുകളിലും പതിഞ്ഞു. പിന്നീട് മുഖ്യമന്ത്രി ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു.
” ഞങ്ങൾ മുഖ്യമന്ത്രിയുടെ കട്ടഫാനാണ്. നല്ല മനുഷ്യനാണ്.ഒരു പാട് നല്ല കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്യുന്നുണ്ട്. പ്രസംഗമെല്ലാം ഞങ്ങൾ ആവേശത്തോടെ കേൾക്കാറുണ്ട് ” – ഉനൈസിന്റെ വാക്കുകൾ.
പി കെ ശശി എം എൽ എ യെ ആഗ്രഹമറിയിച്ച് വളരെ നേരത്തെ തന്നെ ഇവർ പരിപാടി സ്ഥലത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയോടൊപ്പം സെൽഫിയെടുത്തതോടെ ചെർപ്പുളശ്ശേരിയിൽ മൊബൈൽ കട നടത്തുന്ന ഉനൈസും സഹോദരൻ അൻസാബും സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമിടയിൽ താരങ്ങളായി കഴിഞ്ഞു. അതേ സമയം വളരെക്കാലമായുള്ള ആഗ്രഹം സാധിച്ച ആത്മസംതൃപ്തിയിലാണ് ഈ സഹോദരങ്ങൾ.
മുഖ്യമന്ത്രി ഇക്കാര്യം ഫേസ്ബുക്കിലൂടെയും പങ്കുവെച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here