കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയ സക്കീറ, ഇന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍

കുടുംബം പോറ്റാന്‍ ജോലിക്ക് ഇറങ്ങിയതാണ് സക്കീറ ഇപ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍. കണ്ണുകള്‍ പൊട്ടിയൊഴുകി മുഖം വികൃതമാക്കപ്പെട്ട് സക്കീറ നരകിക്കുകയാണ്. ആസിഡ് ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന രക്തസാക്ഷി.

മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സക്കീറ അലി ഷെയ്‌ഖെന്ന യുവതിക്കാണ് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. മടിയനായ ഭര്‍ത്താവ് ഒരു ജോലിക്കും പോകില്ല. രണ്ടു മക്കളങ്ങിയ കുടുംബം പോറ്റാന്‍ സക്കീറക്ക് മുന്നില്‍ മറ്റ് വവികളില്ലായിരുന്നു.

പാര്‍ട്ട് ടൈം ജോലിയായി സക്കീറ സോപ്പ് നിര്‍മാണം ആരംഭിച്ചു. എന്നാല്‍ ഭാര്യയുടെ ഈ തൊഴില്‍ തന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ പൂട്ടിയിട്ട ശേഷം സക്കീറയുടെ മുഖത്തേക്ക് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു.

ആസിഡ് കണ്ണിലൊഴിച്ചപ്പോള്‍ വേദന കൊണ്ട് താന്‍ പുളഞ്ഞുപോയെന്നു സക്കീറ പറയുന്നു. 10 മിനിറ്റോളം ഒന്നും കാണാന്‍ പോലുമാവാതെ അലറിക്കരഞ്ഞു. ഒടുവില്‍ സഹോദരനെത്തിയാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സക്കീറ പറയുന്നു.

വേദന കൊണ്ട് പുളഞ്ഞ് നിലത്ത് വീണ യുവതി വെള്ളത്തിനായി യാചിച്ചു. വെള്ളമെടുക്കാന്‍ ഞാന്‍ ശ്രമം നടത്തിയെങ്കിലും എല്ലാം കണ്ടുകൊണ്ടു നില്‍ക്കുകയായിരുന്ന ഭര്‍ത്താവ് ഇതിനു അനുവദിച്ചില്ല.

തന്റെ ഉറക്കെയുള്ള കരച്ചില്‍ സമീപവാസികളും സഹോദരനുമെല്ലാം കേട്ടു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്നാണ് സഹോദരന്‍ വീടിനകത്തു കയറി തന്നെ രക്ഷപ്പെടുത്തിയതെന്നും സക്കീറ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മാസമാദ്യമാണ് സംഭവം നടന്നത്. ആസിഡ് ആക്രമണത്തിനു ശേഷം സക്കീറയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. മറ്റൊരു കണ്ണ് തുറക്കാനും സാധിക്കുന്നില്ല.

ഇപ്പോള്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ ചികില്‍സയിലാണ് സക്കീറ. കഴുത്തിലൂടെ പൈപ്പിട്ട് അതു വഴിയാണ് യുവതി ഇപ്പോള്‍ ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here