നഗ്നദൃശ്യം പുറത്തു വിട്ടത് അടുത്ത സുഹൃത്തുക്കള്‍; ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദി; നടി അജിന മേനോന്റെ വെളിപ്പെടുത്തല്‍

അടുത്തസുഹൃത്തുകളായിരുന്ന യുവതിക്കും യുവാവിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി അജിനാ മേനോന്‍ രംഗത്ത്. സൗഹൃദ കാലത്ത് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ ഇരുവരും പരസ്യമാക്കി വൈരാഗ്യം തീര്‍ത്തെന്ന് അജിന ആരോപിക്കുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അജിനയുടെ ആരോപണങ്ങള്‍.

സിനിമാ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ ഒരു യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്.

ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്.

ഇയാള്‍ ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിന പറയുന്നു. ഇരുവരും കൊച്ചിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു.

നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് ഇവര്‍ തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്ക് മൊബൈലില്‍ പകര്‍ത്തി. താന്‍ വസ്ത്രം മാറുന്നതും മറ്റുമാണ് പകര്‍ത്തിയത്.

അന്നത് തമാശയായി കരുതി. തന്റെ മൊബൈില്‍ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അത് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ മൊബൈല്‍ റിക്കവര്‍ ചെയ്ത് വീഡിയോ എടുക്കുകയായിരുന്നു.-അജിന പറയുന്നു.

കോഴിക്കോട് ഹോട്ടല്‍ ആക്രമണക്കേസില്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് ഈ വീഡിയോ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും അജിന പറയുന്നു.

വീഡിയോ വൈറലായതോടെ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കായിരിക്കുമെന്നും അജിന പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അജിന ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here