ഇവനോ ആരോഗ്യമന്ത്രി….; അന്തം വിട്ട അനാരോഗ്യം വിളമ്പി ബിജെപി മന്ത്രി

അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ രംഗത്ത്. ഇതാണ് ദൈവീക നീതിയെന്നും (Divine Justice) ബിശ്വശര്‍മ അഭിപ്രായപ്പെട്ടു.

ബിശ്വശര്‍മയുടെ പ്രസ്താനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും അര്‍ബുദ രോഗികളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ബിശ്വശര്‍മ സര്‍ബാനന്ദ സോനോവാള്‍ മന്ത്രിസഭയില്‍ അംഗമാണ്.

തെറ്റു ചെയ്യുമ്പോഴാണ് ദൈവം നമുക്കു സഹനങ്ങള്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു തുടങ്ങി. ചിലര്‍ ചെറുപ്രായത്തില്‍ തന്നെ അപകടങ്ങളില്‍ മരിക്കുന്നതും ചിലര്‍ക്ക് ചെറുപ്രായത്തില്‍തന്നെ അര്‍ബുദം പോലുള്ള അസുഖങ്ങള്‍ വരുന്നതും നാം കാണാറുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ചാല്‍ ഇതു ദൈവീക നീതിയാണെന്നു നമുക്കു ബോധ്യമാകും. അതു നാം സഹിച്ചേ തീരൂ. ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു.

ഈ ജന്‍മത്തിലോ മുന്‍ ജന്‍മത്തിലോ നാം ചില തെറ്റുകള്‍ വരുത്തിയിരിക്കാം. അല്ലെങ്കില്‍ നമ്മുടെ പൂര്‍വികരാകും തെറ്റു ചെയ്തത്. അതിന് ചെറുപ്പക്കാരായ നാമും ചില സഹനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ഒരാളുടെ കര്‍മഫലമാണിത്.

ഇതേക്കുറിച്ച് ഭഗവത് ഗീതയിലും ബൈബിളിലും പരാമര്‍ശങ്ങളുണ്ട്. ഇതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല. എല്ലാവര്‍ക്കും അവരുടെ കര്‍മങ്ങള്‍ക്ക് ഈ ജന്‍മത്തില്‍ത്തന്നെ ഫലം കിട്ടും. ഈ ദൈവീക നീതി എന്നും നിലനില്‍ക്കുന്നതാണ്.

ഇതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനാകില്ല എന്നും ഈ മന്ത്രി വിളമ്പിഅതേസമയം, മന്ത്രിയുടെ പരാമര്‍ശങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ദേബപ്രതാ സയ്ക്കിയ രംഗത്തെത്തി.

അര്‍ബുദ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ വേദനിപ്പിക്കുന്ന ഇത്തരം പരാമര്‍ശം ആരോഗ്യമന്ത്രിയില്‍നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റ് ഏറ്റുപറഞ്ഞ് പൊതുസമൂഹത്തോട് മന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here