സുപ്രിംകോടതിയില്‍ ഹാജരാക്കാനായി ഹാദിയയെ കൊണ്ടുപോകുന്നത് വിമാനമാര്‍ഗം; അതീവ ജാഗ്രതയില്‍ പൊലീസ്

സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഹാദിയെ ദില്ലിയ്ക്ക് കൊണ്ടു പോകും. നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് യാത്രയെന്ന് പോലീസ് ഹാദിയയുടെ അച്ഛന്‍ അശോകനെ അറിയിച്ചു.

എന്നാല്‍ യാത്രാ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഹാദിയയുടെ മൊഴി രേഖപ്പെടുത്തുക.

നേരിട്ട് മൊഴി നല്‍കാന്‍ ഹാദിയയെ 27ന് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ അകമ്പടിയോടെ അവരെ ദില്ലിയിലേക്ക് കൊണ്ടു പോകുന്നത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ട്രെയിന്‍യാത്ര ഒഴിവാക്കി. പകരം നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് യാത്ര.

ഏതുനിമിഷവും തയ്യാറായിരിക്കണമെന്നാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അശോകന്റെ വീട്ടിലെത്തി അറിയിച്ചിട്ടുള്ളത്.യാത്ര വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഹാദിയയുടെ ഭാഗം കേള്‍ക്കുന്നത് അടച്ചിട്ട കോടതി മുറിയില്‍ വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കേണമെന്ന ആവശ്യം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ കേസ് പരിഗണിക്കുന്നതിന് മുന്‍പായി ഹര്‍ജിയില്‍ വാദം കേട്ടു തീരുമാനം എടുക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത് . തിങ്കളാഴ്ച 3 മണിക്കാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here