പ്രിയങ്കയെത്തി, മാറോടണച്ച് അമ്മമാരും

കണ്ണൂര്‍: താരപരിവേഷമില്ലാതെ പ്രിയങ്കയെത്തി. കുശലാന്വേഷണവുമായി മകളെപ്പോലെ മാറോടണച്ച് അമ്മമാരും. തയ്യില്‍ ഐആര്‍പിസിയുടെ സാന്ത്വന പരിചരണ കേന്ദ്രത്തിലെത്തിയ സിനിമാനടി പ്രിയങ്കയെയാണ് അന്തേവാസികളായ അമ്മമാര്‍ സ്‌നേഹത്തില്‍ പൊതിഞ്ഞത്.

സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണ് ഐആര്‍പിസിയിലെത്തിയപ്പോള്‍ ഉണ്ടായതെന്ന് പ്രിയങ്ക പറഞ്ഞു.

ആരോരുമില്ലാത്ത ശാന്തമ്മയ്ക്ക് പ്രിയങ്കയെ കണ്ടപ്പോള്‍ മകളെ കിട്ടിയ സന്തോഷം. കൈപിടിച്ച് അടുത്തിരുത്തി കൈകളില്‍ മുത്തി ഏറെനേരം സംസാരിച്ചു. അറുപത്തഞ്ചുകാരിയായ ശാന്തമ്മ എടക്കാട് സ്വദേശിയാണ്. ബന്ധുക്കളാരുമില്ലാത്തതിനാല്‍ കുറച്ചു മാസമായി ഐആര്‍പിസിയിലാണ്.

തീരെ അവശയായിരുന്ന അവര്‍ സാന്ത്വനകേന്ദ്രത്തിലെ പരിചരണത്തെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാവുന്ന അവസ്ഥയിലായി. വീണ് എല്ലുപൊട്ടി ഇപ്പോള്‍ വീണ്ടും കിടപ്പിലാണ്. പോകാന്‍നേരം പ്രിയങ്ക കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ നല്‍കിയപ്പോള്‍ ശാന്തമ്മയുടെ കണ്ണുനിറഞ്ഞു.

പക്ഷാഘാതം വന്ന് കിടപ്പിലായ മട്ടന്നൂരിലെ ജാനകിയും പ്രിയങ്കയെ ഏറെനേരം ചേര്‍ത്തു പിടിച്ചു. ഐആര്‍പിസിയില്‍ എത്തുന്നതുവരെ കിടക്കാന്‍പോലും കഴിയാതെ ജാനകി ഇരുന്നാണ് ഉറങ്ങിയിരുന്നത്. ഐആര്‍പിസിയിലെ ഫിസിയോതെറാപ്പിയും പരിചരണവും വഴി നല്ല ഭേദമുണ്ട്.

ഐആര്‍പിസിയില്‍ രോഗികള്‍ക്ക് നല്‍കുന്ന പരിചരണം നേരിട്ട് കണ്ടറിഞ്ഞ പ്രിയങ്ക സാന്ത്വന കേന്ദ്രം യഥാര്‍ഥത്തില്‍ വീടുപോലെയാണെന്നാണ് ആദ്യം പ്രതികരിച്ചത്. രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നത് പരിചരണംകൊണ്ട് മാത്രമല്ല വളണ്ടിയര്‍മാരും ഡോക്ടര്‍മാരും പകര്‍ന്നു നല്‍കുന്ന സ്‌നേഹംകൊണ്ടുകൂടിയാണെന്ന് അവര്‍ പറഞ്ഞു.

ധര്‍മടത്ത് ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഈ സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞത്. ഐആര്‍പിസിയില്‍ എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും വീണ്ടും വരുമെന്നും പ്രിയങ്ക പറഞ്ഞു.

ഐആര്‍പിസി ഭാരവാഹികളായ പി എം സാജിദ്, കെ വി മുഹമ്മദ് അഷ്‌റഫ്, കെ വി ഗോവിന്ദന്‍ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News