മൊബൈല്‍ മോഷണം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍

ഇടുക്കി: മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

ശാന്തമ്പാറ തൊട്ടിക്കാനം വാഴയില്‍ രാജീവ് (32) നെ കൊലപ്പെടുത്തി തമിഴ്‌നാട് അതിര്‍ത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയില്‍ തള്ളിയ കേസില്‍ മാങ്ങാത്തൊട്ടി, വാഴയില്‍ ഗോപി (42), തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു (43), ബാബുവിനൊപ്പം താമസിക്കുന്ന എമിലി (38)എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളുമായി രാജാപ്പാറ മെട്ടിലെത്തി തെളിവെടുപ്പ് നടത്തിയ സംഘം ഒരു കിലോമീറ്റര്‍ ആഴമുള്ള കൊക്കയില്‍ നിന്നും രാജീവിന്റെ മൃതദേഹം കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കഴിഞ്ഞ ജൂലൈ 10 മുതല്‍ കൊല്ലപ്പെട്ട രാജീവിന് കാണാനില്ലെന്ന് അമ്മ കൗസല്യ ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കോടതിയില്‍ പോയതിന് ശേഷം മടങ്ങിവന്നില്ലെന്നായിരുന്നു പരാതി.

പരാതിയുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പൊലീസ് സംഘം അന്വേഷണമാരംഭിച്ചിരുന്നു. കാണാതാവുന്നതിന് തൊട്ട് മുമ്പ് രാജീവ് പ്രതികളിലൊരാളായ വാഴാട്ട് ഗോപിയുടെ ഏലത്തോട്ടത്തില്‍ 5 ദിവസം ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

രാജീവിനൊപ്പം കേസിലെ മറ്റ് പ്രതികളായ തൊട്ടിക്കാനം, വാക്കോട്ടില്‍ ബാബു, ഇയാളോടൊപ്പം താമസിച്ചിരുന്ന എമിലി എന്നിവരും ഗോപിയുടെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ്. ബാബുവും എമിലിയും ഗോപിയുടെ തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. ജൂലൈ 10 ന് തന്റെ മൊബൈല്‍ഫോണ്‍ ബാബുവും എമിലിയും ചേര്‍ന്ന് മോഷ്ടിച്ചതായി രാജീവ് സ്ഥലമുടമയായ ഗോപിയോട് പറഞ്ഞു.

ഏലത്തോട്ടത്തിനകത്തെ ഷെഡിന് സമീപം വച്ച് ഇതു സംബന്ധിച്ച് പ്രതികള്‍ രാജീവുമായി തര്‍ക്കത്തിലായി. തര്‍ക്കത്തെതുടര്‍ന്ന് രാജീവ് പ്രതികളെ തള്ളിമാറ്റി ഓടാന്‍ ശ്രമിച്ചപ്പോള്‍ എമിലി കൈക്കോട്ടുകൊണ്ട് രാജീവിന്റെ തലയില്‍ അടിച്ചു.

തുടര്‍ന്ന് മൂന്ന് പ്രതികളും ചേര്‍ന്ന് രാജീവിനെ ക്രൂരമായി മര്‍ദ്ദിച്ചു, കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തു. രാജീവിന്റെ ശ്വാസം നിലച്ചതോടെ പ്രതികള്‍ മൃതദേഹം ചാക്കിലാക്കി രാത്രിവരെ പറമ്പില്‍ തന്നെ സൂക്ഷിച്ചു.

രാത്രി പത്തിന് ശേഷം ഗോപിയും ബാബുവും ചേര്‍ന്ന് മൃതദേഹം ഗോപിയുടെ പിക്അപ് ജീപ്പില്‍ കയറ്റി, 10 കിലോമീറ്റര്‍ അകലെയുള്ള രാജാപ്പാറ മെട്ടിലേക്ക് കൊണ്ടുപോയി. ജനസാമിപ്യമില്ലാത്ത ഇവിടെനിന്നും താഴെ കൊക്കയിലേയ്ക്ക് ചാക്കില്‍ കെട്ടിയ മൃതദേഹം രണ്ടുപേരും ചേര്‍ന്ന് തള്ളിയിട്ടു. കുത്തിറക്കമുള്ള ഇവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരെ തമിഴ്‌നാടിനോട് ചേര്‍ന്ന വനമേഖലയിലാണ് മൃതദേഹം പതിച്ചത്.

പ്രതികളയാ ഗോപിയെയും ബാബുവിനെയും കഴിഞ്ഞ ദിവസം രാജകുമാരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ രാജാപ്പാറയില്‍ തെളിവെടുപ്പിനെത്തിച്ചു. പൂര്‍ണമായും അഴുകിയ മൃതദേഹം തിരിച്ചറിയാനാവുമായിരുന്നില്ല.രാജീവ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്.

അന്വേഷണ സംഘ തലവന്‍ ജോബി ജോസഫ്, മൂന്നാര്‍ ഡിവൈഎസ്പി, എസ്.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാല് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News