ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചി ഇപ്പോള്‍ ഇങ്ങനെയാണ്

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദാനാ മാഞ്ചിയെ ഓര്‍മയില്ലേ ?


ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ പാടെ മാറിയിരിക്കുന്നു.  തന്റെ ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി പത്ത് കിലോമീറ്ററുകള്‍ നടന്ന അവസ്ഥയില്‍ നിന്നും മാഞ്ചി വളരെയേറെ ദൂരം പോയികഴിഞ്ഞു.

ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വിവിധ വ്യക്തികളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതിലൂടെ മാഞ്ചിക്ക് ഇന്ന് സാമ്പത്തിക ഭദ്രതയുണ്ട്. ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിരനിക്ഷേപമുണ്ട്. സഞ്ചാരം ബൈക്കിലായി ‍.

വീട് പണിയും പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ നിന്ന് വീട് നിര്‍മ്മാണത്തിന് മാഞ്ചിക്ക് സഹായം ലഭിച്ചിരുന്നു.ഇതിനിടെ മാഞ്ചി ഒരു വിവാഹവും ക‍ഴിച്ചു. മൂന്ന് പെണ്‍മക്കളുടെ അഛനായ മാഞ്ചി വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മാഞ്ചിയുടെ മൂന്നാം ഭാര്യ അലമാതി ദേയി ഗര്‍ഭിണിയാണ്.

ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മകളോടൊപ്പം മാഞ്ചി നടന്ന് വീട്ടിലേക്ക് പോയത് ദേശീയ മാധ്യമങ്ങളിലും ബിബിസിയിലും വാര്‍ത്തയായിരുന്നു.

ഭുവനേശ്വറിലെ കാളഹസ്തി ഗ്രാമനിവാസിയാണ് മാഞ്ചി. വാര്‍ത്ത അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ മാഞ്ചിക്ക് ബഹ്‌റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫ ഒന്‍പത് ലക്ഷം രൂപ നല്‍കിയിരുന്നു.

സുലബ് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ മാഞ്ചിയുടെ മകള്‍ ചാന്ദ്‌നിക്ക് ലഭിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ നല്‍കുന്ന 80000 രൂപ ഇദ്ദേഹത്തിന്റെയും മക്കളുടേയും പേരില്‍ നാല് തവണകളായി ലഭിക്കുന്ന വിധം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്.

പുതിയ ഭാര്യ വന്നതോടെ മക്കളോടുള്ള സ്നേഹത്തിലും കുറവുവന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പെണ്‍മക്കള്‍ മൂന്ന് പേരും ഭുവനേശ്വറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയാണിപ്പോള്‍ ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News