‘അവ’യുടെ കൗമാര സങ്കീര്‍ണ്ണതകള്‍

മലയാളിക്ക് എന്നും ഇറാനിയന്‍ സിനിമയോട് മമതയുണ്ട്. അത് തന്നെയാണ് കലാഭവനിലെ അവയുടെ ആദ്യത്തെ സ്‌ക്രീനിംങ്ങില്‍ തിയേറ്റര്‍ നിറയെ സിനിമാപ്രേമികളെ എത്തിച്ചത്.

കൗമാരക്കാരിയുടെ ആകുലതകളാണ് അവ പറയുന്നത്. ലോകത്തുടനീളമുള്ള കൗമാരക്കാരുടെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാര്‍വ്വത്രിക സമാനതകളെ സദഫ് ഫൊറോഗി എന്ന സംവിധായകന്‍ ഇറാനിയന്‍ പശ്ചാത്തലത്തില്‍ വരച്ചുകാട്ടുകയാണ്.

നിയമങ്ങളാലും ജീവിതയാതാര്‍ത്ഥ്യങ്ങളാലും ചുറ്റിവരിയപ്പെട്ടവളാണ് അവ എന്ന നായിക. വിലക്കുകളുടെയും കീഴ്‌വഴക്കങ്ങളുടെയും ഇടയിലും പ്രതീക്ഷകളുടെ ഭാരം ചുമക്കുന്ന കൗമാരസമൂഹത്തിന്റെ പ്രതിനിധികൂടിയാണ് അവ. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷയും പേടിയും മകളാവുന്ന യാഥാസ്ഥിതിക കുംടുബത്തിന്റെ കഥകൂടിയാണിത്.

അച്ഛനേക്കാള്‍ അധികാരവും പേടിയും മകളെക്കുറിച്ച് അമ്മയ്ക്കാണ്. സിനിമയിലുടനീളം അമ്മ അത് പ്രകടമാക്കുന്നുമുണ്ട്. തങ്ങളുടെ തെറ്റ് മകള്‍ ആവര്‍ത്തിക്കുമോ എന്ന മാതാപിതാക്കളുടെ സമൂഹത്തിന്റെ എക്കാലത്തെയും പേടിയും ആകുലതയും കഥയിലുണ്ട്.

അമ്മയെക്കാളേറെ അച്ഛന്‍ മകളെ മനസിലാക്കുന്നതും സ്‌ക്കൂളിലും വീട്ടിലും അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളില്‍ നിന്ന് തന്റേതായ രക്ഷപ്പെടലുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥിനിയുടെ കൊച്ചു കൊച്ചു കള്ളങ്ങളും ഒളിച്ചോട്ടങ്ങളും കഥയിലുണ്ട്.

കണ്ടും കേട്ടും അറിഞ്ഞും മടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളും സ്വജീവിതത്തിലെ അനുഭവങ്ങളും തന്നെയാണ് ഇറാനിയന്‍ കാന്‍വാസില്‍ ഒരുങ്ങിയത്. നമുക്കറിയുന്ന അനുഭവിച്ച ജീവിതം തന്നെയാണ് അവയിക്കും പറയാനുള്ളത്. പുതുമകളെന്ന് അവകാശപ്പെടാന് കൂടുതലൊന്നും ഈ സിനിമയിലില്ല.

ചിലയിടങ്ങളില്‍ ചില മുഹൂര്‍ത്തങ്ങളെ വല്ലാതെ വലിച്ചു നീട്ടി അവതരിപ്പിക്കുനമ്പോള്‍ കഥ പറച്ചിലിന്റെ ഭംഗിയും നഷ്ടപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇറാനിയന്‍ സിനിമയുടെ പ്രത്യേകത കഥ പറച്ചിലും എളിമയുള്ള സന്ദര്‍ഭങ്ങളും അവയിലും ഉണ്ടെന്ന് പറയാം. സമകാലിക ലോകത്തിലെ മാതാപിതാക്കളുടെ പ്രതിനിധിയാണ് അവയുടെ മാതാപിതാക്കളും.

കേരളത്തിലായാലും ഇറാനിലാലായാലും മകളുടെ അവകാശങ്ങളെ നിഷേധിക്കുകയും മാതാപിതാക്കളാല്‍ ചുറ്റപ്പെട്ട ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍ക്കാഴ്ച തന്നെയാണിത്.

നാം കാണുന്ന നിത്യജീവിത സാഹചര്യത്തിലെ ഒരേടുകൂടിയാണിത്. എവിടെയായാവും അത് കേരളത്തിലായാലും ഇറാനിലായിലും സാഹചര്യം ഒന്നു തന്നെയാണ് ഭാഷയിലും വേഷത്തിലും സംസ്‌കാരത്തിലും മാത്രമേ മാറ്റമുണ്ടാകുന്നുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News