ഓഖി: പത്തുദിവസം കൂടി തിരച്ചില്‍ തുടരണമെന്ന് സംസ്ഥാനസര്‍ക്കാര്‍; മത്സ്യത്തൊഴിലാളികളെയും തിരച്ചിലിന് കൊണ്ടുപോകും

തിരുവനന്തപുരം: കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും പത്ത് ദിവസം കൂടി തിരച്ചില്‍ തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന എന്നിവയോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ.കെഎം എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തിരസന്ദേശമയച്ചു.

നേവിയും കോസ്റ്റ് ഗാര്‍ഡും ആവശ്യമായ കപ്പലുകളുപയോഗിച്ച് ആഴക്കടലില്‍ തിരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞം ഭാഗത്ത് കൊണ്ടുവന്ന് മല്‍സ്യത്തൊഴിലാളികളെക്കൂടി തിരച്ചിലിന് കൊണ്ടുപോകണം. തിരച്ചിലിന് പോകാന്‍ സന്നദ്ധതയുള്ള മല്‍സ്യത്തൊഴിലാളികളെ തിരുവനന്തപുരം കളക്ടര്‍ വിഴിഞ്ഞത്തെത്തിക്കും.

തിരച്ചിലിനുപയോഗിക്കുന്ന ബോട്ടുകളിലും മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം. കോസ്റ്റ് ഗാര്‍ഡും നേവിയും ആവശ്യപ്പെട്ടാല്‍ ജില്ലാ ഭരണസംവിധാനം ഒരുദ്യോഗസ്ഥനെ തിരച്ചിലിനുള്ള കപ്പലില്‍ നിയോഗിക്കണം.

ചികിത്സയ്ക്കും മൃതശരീരം കണ്ടെത്തിയാല്‍ അവ സൂക്ഷിക്കുന്നതിനും പ്രധാനതീരപ്രദേശകേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും. വിഴിഞ്ഞം, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണം ശക്തിപ്പെടുത്തണം. പത്ത് ദിവസം കഴിഞ്ഞതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നിര്‍ദേശങ്ങള്‍ നല്‍കുന്നതാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യാമസേനാ വിഭാഗങ്ങളുടെ പ്രധാന ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചീഫ് സെക്രട്ടറി ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News